തിരുവനന്തപുരം: പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചു പണിയുമായി യുഡിഎഫ് സർക്കാർ. നേരത്തെയുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പൊലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഇനി ഉണ്ടാകുക. ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി.
പുതിയ ഭേദഗതി വന്നതോടെ സി.ആർ. ബിജു പ്രസിഡന്റും ആർ. പ്രശാന്ത് ജനറൽ സെക്രട്ടറിയുമായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗങ്ങളെ മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ, എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് അസോസിയേഷന്റെ ഭാഗമാകും.
എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ് പി വരെയുള്ളവർ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനിലായിരിക്കും ഉൾപ്പെടുക.
നിലവിലുള്ള കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങളും ബാധ്യതകളും എന്നിവയെല്ലാം നിയമാനുസൃത നടപടിക്രമം പാലിച്ച് കേരള പൊലീസ് അസോസിയേഷനിലേക്ക് 60 ശതമാനവും കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40 ശതമാനവും കൈമാറുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

































