30.3 C
Kollam
Friday 11th September, 2026 | 01:01:20 PM
Home News Breaking News മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു,കര്‍ശന നടപടി വേണമെന്ന് എംവി ഗോവിന്ദന്‍

മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു,കര്‍ശന നടപടി വേണമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ്‌ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഉത്തരവാദികള്‍ക്കായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മരണപ്പെട്ട സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. വാരിയെല്ല് പൊട്ടുന്നത് വരെ മര്‍ദ്ദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥായിലായിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. സംഭവം കൃത്യമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി മരിച്ച സിയാദിന്റെ മകള്‍ ആരോപണവിധേയനായ പൊലീസുകാരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിയാദിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പൊലീസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്ന് മകള്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന നിലപാടാണ് പൊലീസുകാരന്‍ സ്വീകരിച്ചത്. പപ്പയെ മര്‍ദിച്ചത് സാറല്ലേ, സാര്‍ മര്‍ദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്‌ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.

ജൂണ്‍ 16-ന് രാത്രിയാണ് അയല്‍വാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ പേരില്‍ കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ സിയാദ് മരുന്ന് കഴിച്ചു ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലും വെച്ച് എസ് ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.