ഇടുക്കി. ശാന്തൻപാറയിൽ ആനയിറങ്കലിലെ റേഷൻകട തകർത്ത് ‘ചക്കക്കൊമ്പൻ’. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കട കാട്ടാന തകർക്കുന്നത്. ആനപ്പേടിയിൽ നാട്ടുകാർ ജീവൻ പണയപ്പെടുത്തി കഴിയുമ്പോഴും വനംവകുപ്പും ആർ.ആർ.ടിയും തികഞ്ഞ അനാസ്ഥ കാട്ടുകയാണന്നാണ് വിമർശനം. പത്തനംതിട്ട കോന്നിയിലും കാട്ടാന കൃഷി നശിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചക്കക്കൊമ്പൻ’ വീണ്ടും റേഷൻ കടയ്ക്ക് മുന്നിലെത്തിയത്.
കടയുടെ വാതിലും ഭിത്തിയും തകർത്ത ആന അകത്തുണ്ടായിരുന്ന അരിയും അട്ടയും തിന്നാനുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്.
ഇന്നലെ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തിയത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമെ ലയൻസിലെ മണിയുടെ കടയ്ക്ക് നേരെയും ആക്രമണമുണ്ടായി
നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കലിൽ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോന്നി കല്ലേലി സ്കൂളിന് സമീപത്തും കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു
ഒരേക്കർ സ്വദേശി താന്നിമൂട്ടിൽ ഷെമീറിന്റെ കൃഷികളാണ് നശിപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപ മുടക്കിസ്ഥാപിച്ച ഫെൻസിങ് ഉൾപ്പെടെ തകർത്തു.
ഓണത്തിന് വേണ്ടി കൃഷി ചെയ്ത നൂറുകണക്കിന് വാഴയും മരച്ചീനിയും നശിപ്പിച്ചു.വലിയ ദുരന്തങ്ങൾക്ക് കാത്തുനിൽക്കാതെ ആനശല്യത്തിന് അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.































