കൊച്ചി. അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതി ഡോക്ടർ റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം എങ്കിൽ ഈ നാട്ടിൽ കോടതി ഉള്ളത് ഓർമ്മ വേണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച നടപടി അറിയിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അറസ്റ്റിൽ ഒരു പ്രതിയുടെ കാര്യത്തിൽ പോലും ഇത്തരം വീഴ്ച ഉണ്ടായിട്ടില്ല. എന്നിട്ടും ഈ കേസിൽ അറസ്റ്റിൻ്റെ കാരണം എഴുതാൻ വിട്ടുപോയി എന്നത് വിശ്വസിക്കാൻ പ്രയാസമാണ് സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം അറിഞ്ഞിട്ടും, ഗുരുതര വീഴ്ച വരുത്തിയത് പ്രതിയെ രക്ഷിക്കാൻ ആണോയെന്ന് ഡിവൈഎസ്പി സുധീറിനോട് ഹൈക്കോടതി. അതല്ലെങ്കിൽ പിന്നെ ആഭ്യന്തരവകുപ്പിനോട് ശത്രുത കാരണം സർക്കാരിനെ അപമാനിക്കാൻ ചെയ്തതാകും. അതല്ല ഇനി മേൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടാണോ എന്നും കോടതി ചോദിച്ചു. പോലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ഈ നാട്ടിൽ കോടതിയും നീതിയും ഉണ്ടെന്ന കാര്യം ഓർക്കണം. സാധാരണക്കാരുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ കോടതി അന്യം നിന്നു പോയിട്ടില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വിമർശിച്ചു.
ഡിവൈഎസ്പി ചെയ്തത് ഗുരുതര തെറ്റാണെന്നും അച്ചടക്ക നടപടി എടുക്കേണ്ടതാണെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോടതി നടപടി സ്വീകരിക്കും. മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പിയെയും കോടതി വിമർശിച്ചു. എന്തു മേൽനോട്ടമാണ് നടത്തിയത് എന്നായിരുന്നു ചോദ്യം. പ്രതികളെ രക്ഷപ്പെടുത്താൻ അനാവശ്യ ശ്രമങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടികൾ ആരംഭിച്ചു എന്ന് ക്രൈംബ്രാഞ്ച് എഡിജിപി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ കേസിന്റെ വാദത്തിനിടെ മൈക്ക് ഓഫ് ചെയ്ത സർക്കാർ അഭിഭാഷകനെയും കോടതി വിമർശിച്ചു. മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ആയിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ചോദ്യം.




























