തിരുവനന്തപുരം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള കരാറിൽ നിന്ന് ഷൂട്ടർമാർ പിന്മാറുന്നു. ജഡം കുഴിച്ചുമൂടുന്നത് അടക്കം അധിക ബാധ്യതയും കിട്ടാനുള്ള കുടിശികയും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇതോടെ കാട്ടുപന്നി നിയന്ത്രണ നടപടികൾ അവതാളത്തിൽ.
കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് ഷൂട്ടർക്ക് 1,500 രൂപയാണ് വേതനം.ഇത് മുടങ്ങിയിട്ട് കുറെ നാളായി. ഫണ്ടിന്റെ കുറവുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങളും പറയുന്നു.
പന്നികളുടെ ജഡം കുഴിച്ചുമൂടുന്നതിന് പഞ്ചായത്ത് 2000 രൂപ നൽകും. സർക്കാർ നിർദേശമനുസരിച്ച് അത് സംസ്കരിച്ചു എന്ന് ഉറപ്പാക്കുകയും വേണം. ഈ നിർദേശപ്രകാരം ജഡം സംസ്കരിക്കേണ്ട ചുമതലയും ഷൂട്ടർമാർക്കു തന്നെ വന്നതോടെ തോക്കിനൊപ്പം മൺവെട്ടിയും കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് ഷൂട്ടർമാർ.
ഷൂട്ടർമാരുടെ പിന്മാറ്റം കാട്ടുപന്നി ശല്യം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇത് കൃഷിയെ ഉൾപ്പെടെ കാര്യമായി ബാധിച്ചു തുടങ്ങി

































