24.7 C
Kollam
Saturday 18th July, 2026 | 07:53:07 AM
Home News Breaking News ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി

തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ അട്ടിമറി നടന്നതായി എസ്‌ഐടി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിക്ക് നേരിട്ട് റിപ്പോര്‍ട്ട് കൈമാറി. എജിഡിപി എംആര്‍ അജിത് കുമാറിനെതിരെ ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും, കേസ് ഡയറി തിരുത്തിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഇല്ലെന്നാണ് വിവരം. കേസില്‍ എഡിജിപി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ മര്‍ദ്ദിച്ച കേസിലാണ് അട്ടിമറി ഉണ്ടായത്.

പിണറായിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഓഫീസില്‍ വെച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുന്‍ അന്വേഷണ സംഘം എഡിജിപിക്കെതിരെ മൊഴി നല്‍കിയത്. എഡിജിപി അജിത് കുമാറിന്റെ അറിവോടെ, ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ മൊഴി.

രേഖകള്‍ എഡിജിപിയുടെ അറിവോടെ തിരുത്തിയെന്ന് ഗ്രേഡ് എസ്‌ഐമാരും എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷമാണ് കേസ് പുനരന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്ത് എസ്‌ഐടി കോടതിയിലും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.