കോഴിക്കോട്. പന്തീരങ്കാവില് മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ സംഭവം കൂടുതല് പ്രതികളിലേക്ക് എത്താനാകാതെ എക്സൈസ്. പിടിയിലായ സോഷ്യല് മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ്മ നസ്രിൻ, മലപ്പുറം സ്വദേശി പി.കെ.ഷഫീഖ് എന്നിവരില് നിന്ന് മൊഴി എടുത്തെങ്കിലും അന്വേഷണം ഇഴയുന്നു.
രാജസ്ഥാനില് നിന്നെത്തിച്ച എംഡിഎംഎ പിടികൂടിയിട്ട് ഒന്നരമാസം പിന്നിട്ടു. കൂടുതല് പ്രതികളെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും പിടികൂടാനായില്ല. പിടിയിലായവരുടെ ഫോണ് രേഖകളും ബാങ്ക് ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചു.
കൂടുതല് പ്രതികളെ പിടികൂടാൻ അന്വേഷണസംഘം ഗോവയിലെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു കോഴിക്കോട് നടന്നത്.




































