ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്‍ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). എന്നാൽ ചോദ്യങ്ങൾ പ്രചരിച്ചതിനെ ‘ചോർച്ച’യെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് എൻടിഎ നിലപാട്.
അന്വേഷണം പൂർത്തിയാക്കി സിബിഐ സ്ഥിരീകരിച്ചാൽ മാത്രമേ അങ്ങനെ വിളിക്കാനാകൂ എന്ന് പാർലമെന്റിന്റെ വിദ്യാഭ്യാസകാര്യസ്ഥിരം സമിതിയെ എൻടിഎ അറിയിച്ചെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതിക്ക് മുമ്പാകെ എൻടിഎ ഡയറക്‍ടർ ജനറൽ അഭിഷേക് സിങ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി തുടങ്ങിയവരാണ് വ്യാഴാഴ്‌ച ഹാജരായത്.
പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിശദികരിക്കാനാവില്ല. അന്വേഷണം പൂർത്തിയാകുന്ന മുറയ്‍ക്ക് വിശദവിവരങ്ങൾ അറിയിക്കാമെന്നും എൻടിഎ നിലപാടെടുത്തു. ഇതിൽ സമിതി അംഗങ്ങൾ അതൃപ്തി അറിയിച്ചു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. യോഗത്തിൽ എൻടിഎയ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങളിൽനിന്ന് രൂക്ഷവിമർശമുയർന്നു.






























