കോഴിക്കോട്. എംഡിഎംഎ വേട്ടയില് പിടിയിലായ മലപ്പുറം സ്വദേശി പി.കെ.ഷഫീഖിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം. ഷഫീഖിന്റെ ഫോണ് രേഖകള് പരിശോധിച്ച അന്വേഷണ സംഘം ഉടനെ അറസ്റ്റ് നടപടികളിലേക്ക് കടക്കും.
ഷഫീഖുമായി വലിയ തോതില് പണമിടപാട് നടത്തിയ ആളുകളെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൂന്നരക്കിലോ എംഡിഎംഎയ്ക്ക് കേരളത്തിലെ മാർക്കറ്റില് അഞ്ച് കോടിരൂപയുടെ മൂല്യമുണ്ട്. ഇത്രയും തുക ഷഫീഖിന് ആര് നല്കി എന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അകൌണ്ടിലേക്ക് പണം എത്തിയത് കണ്ടത്.
നേരത്തെ ബാങ്ക് അകൌണ്ട് ഒരു തമിഴ്നാട് സ്വദേശിയുടെതായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല് രാജസ്ഥാനില് പണമിടപാട് നടത്തിയതില് ഷഫീഖ് തന്റെ അകൌണ്ടും ഉപയോഗിച്ചു. സൈബർ സെല്ലും എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം കേരളത്തിന്റെ പലഭാഗത്തും രാജസ്ഥാനിലും എത്തിയിട്ടുണ്ട്. കേസില് കൂടുതല് പേർ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.




































