25.2 C
Kollam
Saturday 1st August, 2026 | 09:33:29 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 1, ശനി | 1201 കർക്കടകം 16,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 1, ശനി | 1201 കർക്കടകം 16, ചതയം

കാപ്പ കേസ്: ബിജെപി കൗൺസിലർക്ക് ആറു മാസത്തേക്ക് അവധി

കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിന് ആറു മാസത്തേക്ക് അവധി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ജയിൽ, തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ അനുമതിയോടെയാണ് അവധി അപേക്ഷ പാസാക്കിയതെന്ന് മേയർ വിവി രാജേഷ്.

ബിജെപി കൗൺസിലറുടെ അവധി: ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല മറുപടി നൽകിയ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്നാണ് തദ്ദേശവകുപ്പ് മറുപടി നൽകിയത്. അപേക്ഷയിൽ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ സുഗതനും ബിജെപിക്കും അനുകൂലമായി തീരുമാനമെടുത്തതാണു വിവാദമായത്.

കൗൺസിലറുടെ അവധി: ഉദ്യോഗസ്ഥരുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി

ബിജെപി കൗൺസിലറായ സുഗതന് അനുകൂലമായി ജയിൽ വകുപ്പും ആഭ്യന്തര വകുപ്പും കത്തു നൽകിയതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥർ നിരുത്തരവാദപരമായാണു നടപടി സ്വീകരിച്ചതെന്നും പരിശോധിക്കുമെന്നും ചെന്നിത്തല.

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴമൂലം വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് രണ്ടു തൊഴിലാളികളെ കാണാതായി

വിഴിഞ്ഞം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞ് രണ്ടു തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തി.

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; ബെവ്കോ, ഫയർഫോഴ്‌സ് തലപ്പത്തും മാറ്റം

ജയിൽമേധാവി എസ് ശ്രീജിത്തിനെ ഡിജിപി യായി സ്ഥാനക്കയറ്റം നൽകി. എസ് ശ്രീജിത്ത് ജയിൽ മേധാവിയായി സേവനം തുടരും. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു. എഡിജിപി എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. യോഗേഷ് ഗുപ്തയെ ബെവ്കോ സി എംഡി യായും ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു.

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; നഷ്ടം കുറഞ്ഞു

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. 2025- 26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിൽ കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കുമുള്ള സർവീസ് ആരംഭിക്കും.

പി എം ശ്രീ പദ്ധതി: അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. മന്ത്രിതല ഉപസമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അനിൽ കുമാർ വ്യക്തമാക്കി.

പി എം ശ്രീ പദ്ധതി: യുഡിഎഫ് സർക്കാരിനെതിരെ കെ രാജൻ എംഎൽഎ

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന് മുൻ റവന്യൂ മന്ത്രി കെ രാജൻ എംഎൽഎ. എൽഡിഎഫ് സർക്കാർ ഒപ്പിട്ട പി എം ശ്രീ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വെളിപ്പെടുത്തണമെന്നും രാജൻ ആവശ്യപ്പെട്ടു.

പിഎം ശ്രീ പദ്ധതി: യുഡിഎഫിന്റെ വാദങ്ങൾ പൊളിഞ്ഞെന്ന് എംബി രാജേഷ്

പിഎം ശ്രീയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതോടെ കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ കോൺഗ്രസും യുഡിഎഫും നടത്തുന്ന വാദങ്ങൾ പൊളിഞ്ഞെന്ന് മുൻ മന്ത്രി എംബി രാജേഷ്.

പിഎം ശ്രീ പദ്ധതി: യുഡിഎഫ് നിലപാടിനെതിരെ എസ് എഫ് ഐ, ഡി വൈ എഫ് ഐ

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ നിലപാടിനെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എയും. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആദർശ് എം സജി പറഞ്ഞു.

ഏലിയാമ്മ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ആലപ്പുഴ തുമ്പോളിയിൽ 2010 ൽ നടന്ന റിട്ടയേഡ് അധ്യാപിക ഏലിയാമ്മ വധക്കേസിൽ പ്രതിയും ഏലിയാമ്മയുടെ ബന്ധുവുമായ ഫ്രില്ലി ഫ്രാൻസിസിനെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 15 വർഷം അധികതടവും പ്രതി അനുഭവിക്കണം.75,000 രൂപ പിഴയും അടയ്ക്കണം.

ഡിജിറ്റൽ സർവേ പ്രതിസന്ധിയിൽ; ഫണ്ട് പ്രശ്നം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി

സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡിജറ്റിൽ സർവേ നിലയ്ക്കുന്നു. കരാറുകാരെ വെട്ടിച്ചുരുക്കാനും വകുപ്പിലെ ജീവനക്കാരെ നിയോഗിച്ച് സർവേ തുടരാനും ഡയറക്ടർ നിർദ്ദേശിച്ചു. ഡിജിറ്റൽ സർവേ നിർത്തില്ലെന്നും ഫണ്ട് പ്രശ്നം പരിഹരിക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം; ലോക്കൽ സെക്രട്ടറിയെ നീക്കി

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പണിയുന്ന കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിന്റെ ഫണ്ട് പിരിവിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കി.

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററോട് രാജിവെക്കാൻ നിർദ്ദേശം

കള്ളൻ വിജയൻ ലേഖന വിവാദത്തിൽ വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ അജയനോട് രാജിവയ്ക്കുകയോ അവധിയെടുക്കുകയോ വേണമെന്ന് ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വാക്കാൽ നിർദ്ദേശം നൽകിയെന്നു റിപ്പോർട്ട്.

രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ യുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ. മൂന്നിടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നു.

ലോട്ടറി തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയും പെൻഷനും അനുവദിച്ചു

പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്.

പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടിരക്ഷപ്പെട്ടു

പോക്സോ കേസിലെ പ്രതി റിമാന്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാലാം പ്രതി നിധിൻ രാജ് ചാടിപ്പോയത്. നാല് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിധിൻ രാജിന്റെ സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണു നിധിൻരാജ്.

അബ്കാരി മുന്ന വധക്കേസ്: 34 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെവിട്ടു

പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ മൂന്നു പ്രതികളെയും വെറുതേ വിട്ടുകൊണ്ട് 34 വർഷങ്ങൾക്ക് ശേഷം വിധി. തിരുവനന്തപുരം സി ബി ഐ കോടതിയാണു വിധി പ്രസ്താവിച്ചത്. അബ്കാരി കരാറുകാരൻ വിജയൻ, മുൻ എം എൽ എ പി കുമാരന്റെ മകൻ സുധീർ, ഇവരുടെ മാനേജർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

സംസ്ഥാനത്തെ ട്രോളിങ് നിരോധനം അവസാനിച്ചു

സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. ജൂൺ ഒൻപതിനാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്.

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെ എസ് യു കൊടിമരം

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെ എസ് യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10ന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് പിന്നാലെ കെ എസ് യു യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടിരുന്നു. പുറത്തുനിന്നെത്തിയ കെ എസ് യു പ്രവർത്തകരാണ് കോളേജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിച്ചത്.

അപകടത്തിൽപ്പെട്ട വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

അപകടത്തിൽ പെട്ട് മേഘാലയയിൽ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് പറഞ്ഞു.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ക്ഷേത്ര പൂജാരിക്ക് തടവും പിഴയും (നാദാപുരം)

ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷവും മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സി കെ വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്: പൂജാരിക്ക് നാലു വർഷം കഠിന തടവ് (ഏങ്ങണ്ടിയൂർ)

ക്ഷേത്രത്തിൽ തൊഴാൻ വന്ന പതിനെട്ടുകാരിയെ കയറിപ്പിടിച്ചെന്ന കേസ്സിൽ പ്രതിയായ ക്ഷേത്ര പൂജാരി കർണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കർട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹന്തലിനെ നാലു വർഷം കഠിന തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2025 മെയിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര അമ്പലത്തിൽ തൊഴാനായി എത്തിയ യുവതിയെ കടന്നു പിടിച്ചെന്നായിരുന്നു കേസ്.

ഏഴുവയസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും

ഏഴു വയസുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. കാസർകോട് മാലോം സ്വദേശിയായ അനീഷ് പിഡി (35)യെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവൻ ഉടമ അറസ്റ്റിൽ

ആലപ്പുഴ പുന്നപ്രയിൽ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ശാന്തി ഭവൻ ഉടമ മാത്യു ആൽബിൻ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2030-31 വരെ തുടരും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി. 3,15,614 കോടി രൂപ നീക്കിവച്ചു. കർഷക പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചിരിക്കേയാണ് നടപടി.

കുൽഗാമിൽ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു

കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തി.

ജമ്മുവിൽ പാകിസ്ഥാന്റെ നിരീക്ഷണ ഡ്രോൺ സൈന്യം വെടിവച്ചു വീഴ്ത്തി

ജമ്മുവിലെ ഖൗർ മേഖലയിൽ കണ്ട പാകിസ്ഥാന്റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലാണു ഡ്രോൺ തകർത്തത്. ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജി ബി മൈക്രോ എസ് ഡി കാർഡും സൈനികർ സ്ഥലത്ത് നിന്ന് കണ്ടെത്തി.

അപകീർത്തികരമായ പരാമർശം: കുട്ടികൾക്ക് മാപ്പുനൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി

അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പു നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വീഡിയോയിലാണ് മോദിയുടെ മാപ്പു പ്രഖ്യാപനം. ജന്തർ മന്തറിൽ എന്തൊക്കെ സംഭവിച്ചെന്ന് രാജ്യം കണ്ടതാണ്. സംസ്കാരമില്ലാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച അമ്മയ്ക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നു. കുട്ടികൾക്കു സംഭവിച്ച തെറ്റുകൾ ക്ഷമിക്കാം. തിരുത്താൻ അവർക്ക് ഇനി അവസരം ഉണ്ട്. കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മളാണ്. അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജെൻസിയെ ഭീഷണിപ്പെടുത്തുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജെൻസീയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ”നിങ്ങളിരുവരും ഇന്ത്യയുടെ ഭൂതകാലമാണ്. രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം” -രാഹുൽ പറഞ്ഞു.

ഷെഹ്‌സാദ് പൂനാവാല ബിജെപി വിട്ടു

ബിജെപി ദേശീയ വക്താവായ ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലെ’ തന്റെ ബയോയിൽ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന ടാഗ് അദ്ദേഹം നീക്കം ചെയ്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എബിവിപി

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എബി വിപി. ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നത് വ്യാജ പ്രചരണമെന്നും എ ബി വി പി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ്സോളങ്കി പറഞ്ഞു.

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റിൽ നടക്കില്ല

തമിഴിനാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് രാജിവച്ച തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.

അങ്കിത് ശർമ്മ വധക്കേസ്: ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ്. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനിടെയാണ് സംഭവം.

മഹാരാഷ്ട്രയിൽ കാർ പുഴയിലൊഴുക്കി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

കാവേരി തർക്കം: കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി

കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് ഉറപ്പായി. തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

കാവേരി തർക്കം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ കന്നട സംഘടനകൾ

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി.

അമേരിക്കക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ ഭീഷണി. ബൾഗേറിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സൈനിക താവളങ്ങൾ ദുരുപയോഗം ചെയ്താൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പു നൽകി.

അഭയാർഥി വിഷയം: സ്പെയിനിനെതിരെ നിലപാടുമായി ഇറ്റലി

അഭയാർഥി വിഷയത്തിൽ സ്പെയിനിനെതിരെ ഇറ്റലി. മൊറോക്കോയിൽ നിന്ന് സ്പെയിനിലെ സെയൂട്ട മേഖലയിലേക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് ‘ഷെങ്കൻ’ കരാറിൽനിന്ന് സ്പെയിനിനെ പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.

പാകിസ്ഥാനിൽ യുവജന പ്രക്ഷോഭം ഉണ്ടായാൽ സകലതും അട്ടിമറിക്കപ്പെടും: പാക് ആഭ്യന്തര മന്ത്രി

പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നും ഇന്ത്യയിലെ ‘കോക്രോച്ച് പാർട്ടിയുടെ’ മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനിൽ ഉണ്ടായാൽ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്വി.

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് ചൈന സൈനിക പരിശീലനം നടത്തുന്നതായി റിപ്പോർട്ട്

അമേരിക്കൻ എഐ മോഡലുകളുടെ ഔട്ട്പുട്ടുകൾ ഉപയോഗിച്ച് ചൈന സൈനിക എ.ഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതായി റിപ്പോർട്ട്. ‘മോഡൽ ഡിസ്റ്റിലേഷൻ’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എസ് മോഡലുകളുടെ കഴിവുകൾ സ്വന്തമാക്കുന്നുവെന്നാണ് ആരോപണം. ഇത് യു.എസ്-ചൈന എ.ഐ സുരക്ഷാ ചർച്ചകളിൽ പുതിയ തർക്കവിഷയമായി.

കോമൺവെൽത്ത് ഗെയിംസ് ജൂഡോ: ഇന്ത്യയ്ക്ക് സ്വർണത്തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപിച്ച് സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കി. ജൂഡോയിൽ പുരുഷന്മാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്സിനെ തോൽപ്പിച്ച് ഹർഷ് സിങ്ങാണ് സ്വർണം നേടിയത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജൂഡോ താരം യാമിനി മൗര്യ വെള്ളി മെഡൽ നേടി.

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ: നീരജ് ചോപ്രയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. ഇന്ത്യയുടെ യുവതാരം യശ്വീർ സിങിനാണ് വെങ്കല മെഡൽ. ശ്രീലങ്കൻ താരം റുമേഷ് പതിരഗെ സ്വർണംനേടി.

കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്: അഞ്ച് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസിലെ ബോക്സിങ് റിങ്ങിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ അഞ്ച് താരങ്ങൾ ഫൈനലിൽ. പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്സ്മിൻ ലംബോറിയ, അരുന്ധതി ചൗധരി, ജദ്ദുമണി സിങ് എന്നിവരാണ് ഫൈനലിലെത്തിയത്.

പങ്കാളിത്ത ഫീസ് അടച്ചില്ല; ജംഷഡ്പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പുറത്ത്

മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സി ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോൾ മൽസരങ്ങളിൽ പങ്കെടുക്കില്ല. എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാത്തതിനാലാണ് ജംഷഡ്പൂർ എഫ്സി രാജ്യത്തെ മുൻനിര ഫുട്‌ബോൾ ലീഗിൽ നിന്ന് പുറത്താകുന്നത്.

ഫിഫയുടെ ഓഹരി വിൽപ്പന നീക്കം: സീനിയർ ഉപദേഷ്ടാവ് രാജിവച്ചു

ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ വിവാദ നീക്കത്തിൽ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സീനിയർ ഉപദേഷ്ടാവ് കാർലോസ് കോർഡെയ്റോ രാജിവച്ചു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 80.08 കോടി രൂപയുടെ അറ്റലാഭം

നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 80.08 കോടി രൂപയുടെ അറ്റലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 81.22 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിനുണ്ടായിരുന്നത്. ബാങ്കിന്റെ ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 31.5% വർധിച്ച് 1,346.01 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇത് 1,023.37 കോടി രൂപയായിരുന്നു. വായ്പകളിൽ നിന്നുള്ള പലിശ വരുമാനം 828.23 കോടി രൂപയിൽ നിന്ന് 1,097.77 കോടി രൂപയായി വർധിച്ചു. മറ്റ് വരുമാനം 195.14 കോടി രൂപയിൽ നിന്ന് 248.24 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭം 124.92 കോടി രൂപയിൽ നിന്ന് മൂന്നിരട്ടിയോളം വർധിച്ച് 348.98 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 7.48 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.77 ശതമാനത്തിൽ നിന്നും കഴിഞ്ഞ പാദത്തിലെ 1.77 ശതമാനത്തിൽ നിന്നും ഇടിഞ്ഞ് 0.83 ശതമാനത്തിലേക്ക് താഴേക്കെത്തി.

ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് മെമ്മറി ഘടകങ്ങളുടെ വിലക്കയറ്റം മൂലം: ആപ്പിൾ സിഇഒ

ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില ആഗോളതലത്തിൽ വർദ്ധിപ്പിച്ചത് ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിനുള്ള കാരണം ആപ്പിൾ സിഇഒ ടിം കുക്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം അറിയിച്ചു. ആപ്പിളിന്റെ ക്യു3 2026 വരുമാന റിപ്പോർട്ട് പുറത്തുവിട്ട വേളയിലാണ് കുക്ക് ഇക്കാര്യം വിശദീകരിച്ചത്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടത്തെ ‘മെമ്മറി പ്രൈസിംഗിലെ 100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രളയം’എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡിആർഎഎം, നാൻഡ് സ്റ്റോറേജ് ചിപ്പുകൾ എന്നിവയുടെ വിലയിലുണ്ടായ ഭീമമായ വർദ്ധനവ് കമ്പനിയെ വില കൂട്ടാൻ നിർബന്ധിതമാക്കി. ഇന്ത്യയിൽ ഐപാഡുകൾ, മാക് കമ്പ്യൂട്ടറുകൾ, ആപ്പിൾ ടിവി എന്നിവയുടെ വില അടുത്തിടെ വർദ്ധിച്ചിരുന്നു. വരാനിരിക്കുന്ന ഐഫോൺ 17 മോഡലുകളുടെ വില വർദ്ധനവും ഉടൻ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രമെഴുതി ‘സ്പൈഡർമാൻ: ബ്രാന്റ് ന്യു ഡെ’

ഇന്ത്യൻ ബോക്സ് ഓഫീസ് കീഴടക്കി ടോം ഹോളണ്ടിന്റെ ‘സ്പൈഡർമാൻ: ബ്രാന്റ് ന്യു ഡെ’. ആദ്യ ദിവസം ചിത്രം ഇന്ത്യയിൽ നിന്നും നേടിയത് 72.44 കോടിയാണ്. നെറ്റ് കളക്ഷൻ 60.60 കോടിയാണ്. ചിത്രത്തിന്റെ സംവിധാനം ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ്. അവഞ്ചേഴ്‌സ്; എൻഡ് ഗെിയം (65 കോടി), അവതാർ: ദ വേ ഓഫ് വാട്ടർ (48.75 കോടി) എന്നീ സിനിമകളെയാണ് സ്പൈഡർമാൻ: ബ്രാന്റ് ന്യു ഡെ പിന്നിലാക്കിയത്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ, ധുരന്ധർ, തുടങ്ങിയ വമ്പൻ സിനിമകളെയും സ്പൈഡർമാൻ പിന്നിലാക്കി. 102.55 കോടിയാണ് രൺവീർ സിങ് ചിത്രം ധുരന്ധർ 2 നേടിയത്. അന്താരാഷ്ട്ര തലത്തിൽ ഇതിനോടകം തന്നെ 1000 കോടി പിന്നിട്ടിരിക്കുകയാണ് സ്പൈഡർമാൻ: ബ്രാന്റ് ന്യു ഡെ. കേരളത്തിലും വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 5.5 കോടിയാണ് ചിത്രം ആദ്യ ദിവസം കേരളത്തിൽ നിന്നും നേടിയത്.

പൃഥ്വിരാജിന്റെ നായികയായി മാളവിക ശർമ്മ; ‘ഖലീഫ’ ഓഗസ്റ്റ് 20ന്

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യിലെ നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ ‘അസലായവളേ..’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവത്തകർ പരിചയപ്പെടുത്തിയത്. ജേക്സ് ബിജോയ് സംഗീതം പകർന്ന് സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്സാണ് കരസ്ഥമാക്കിയത്. ഗാനം റീൽസുകളിലും വൻ ട്രെൻഡിങ് ആയി തുടരുകയാണ്. പതിനായിരത്തോളം റീൽസുകൾ ഇതിനോടകം തന്നെ പുറത്തിറങ്ങി കൂടാതെ സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളിൽ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. തെലുങ്ക് ചിത്രം ‘നേല ടിക്കറ്റ്’ലൂടെയാണ് മാളവിക ശർമ്മ അഭിനയ രംഗത്ത് ചുവട് വെക്കുന്നത്. തമിഴ് ചിത്രം ‘കോഫി വിത്ത് കാതൽ’ലും 2024ൽ തെലുങ്ക് ആക്ഷൻ ഡ്രാമ ‘ഹരോം ഹര’യിലും സുപ്രധാന വേഷങ്ങളിലെത്തി. മാളവിക ശർമ്മ ഒരു അഭിഭാഷക കൂടിയാണ്.

മാർവൽ ഡോക്ടർ ഡൂം പ്രമേയത്തിൽ പുതിയ ടിവിഎസ് റൈഡർ എത്തി

ഡോക്ടർ ഡൂം പ്രമേയമുള്ള ഏറ്റവും പുതിയ ടിവിഎസ് റൈഡർ പുറത്തിറക്കി ടിവിഎസ് മോട്ടോർ കമ്പനി. മാർവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമാണം. സൂപ്പർ സ്ക്വാഡ് ശ്രേണിയിലെ ഏറ്റവും പുതിയ നീക്കത്തിൽ പച്ചയിൽ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്ന മൾട്ടി-ടോൺ ഫിനിഷുള്ള ഒരു പുതിയ സ്പെക്ട്രൽ ഗ്രീൻ പെയിന്റ് ലഭിക്കുന്നു. ദൈനംദിന ഉപയോഗിക്കാവുന്ന മികച്ച സ്റ്റൈൽ തേടുന്നവരെ ആകർഷിക്ക തക്കവിധമാണ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 125 സിസി ത്രീ-വാൽവ് എഞ്ചിനാണ് നൽകുന്നത്, കൂടാതെ 85-ലധികം കണക്റ്റഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ കണക്റ്റഡ് റിവേഴ്‌സ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സ്പെക്ട്രൽ ഗ്രീൻ നിറത്തിലുള്ള പുതിയ ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ അംഗീകൃത ടിവിഎസ് ഡീലർഷിപ്പുകളിൽ 95,320 രൂപ വിലയിൽ ഉടൻ ലഭ്യമാകും.

രൂപേഷിന്റെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ നോവൽ പുറത്തിറങ്ങി

11 വർഷം തടവറയിൽ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽ വെച്ച് എഴുതിയ നോവലാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ.’ സംസ്കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സർഗ്ഗാത്മകമാക്കി മാറ്റി തീർത്ത ജയിൽ എഴുത്തുകളുടെ തുടർച്ചയായാണ് ഈ നോവൽ. എഴുത്തുകാരന്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിന്റെ നാൾവഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവൽ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ ജയിൽ ജീവിതവുമാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ. ഡിസി ബുക്സ് ആണ് പ്രസാധകർ (വില 269 രൂപ).

കഴുത്തിൽ പെർഫ്യൂം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

കഴുത്തിൽ നേരിട്ട് പെർഫ്യൂം അടിക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗം ഗവേഷകയായ അന കാനഡാസ്. പെർഫ്യൂമുകൾ നൂറു കണക്കിന് രാസ മിശ്രിതങ്ങളടങ്ങിയവയാണ്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ രാസവസ്തുക്കളാണ് എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നുപറയുന്നത്. ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതുവ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ട്. കഴുത്തിൽ സ്പ്രേ ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ശ്വാസകോശത്തിലെത്തും. കൂടാതെ ശരീരത്തിലെ ഏറ്റവും കൂടുതൽ രക്തയോട്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് കഴുത്ത്, ഈ ഭാഗം വളരെ നേർത്തതുമാണ്, അതിനാൽ സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും ആഴത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും നേരിട്ട് രക്തപ്രവാഹത്തിൽ പ്രവേശിക്കാനും കാരണമാകുമെന്നും അന പറയുന്നു. ഇതുകൂടാതെ കഴുത്തിൽ നേരിട്ട് പെർഫ്യൂം പൂശുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും ബാധിക്കും. ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും. കഴുത്തിലെ മൃദുവായ ചർമത്തിൽ തിണർപ്പ്, ചുവപ്പ്, കറുത്ത പാടുകൾ എന്നിവയ്ക്കും കാരണമായേക്കാം. ഇതിന്റെ ആവർത്തിച്ചുള്ള ഉപയോഗം അലർജിക്കും ദീർഘകാല ചർമപ്രശ്നങ്ങൾക്കുമുള്ള സാധ്യതയും വർധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here