ലിസ്ബൺ: ഫുട്‌ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്ന് പോർച്ചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 25 വർഷത്തെ കരിയറിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചെന്നും ഇനി കുടുംബത്തോടൊപ്പം നേടിയ നേട്ടങ്ങൾ ആസ്വദിക്കാനാണ് ആഗ്രഹമെന്നും 41-കാരനായ റൊണാൾഡോ പറഞ്ഞു.
വിവാഹത്തിന് മുന്നോടിയായി വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ വിരമിക്കൽ സൂചന നൽകിയത്. “ഇത് ഒരുപക്ഷേ എന്റെ അവസാന ഫുട്‌ബോൾ വർഷമായിരിക്കും. ഗംഭീരമായ ഒരു പാരമ്പര്യം ബാക്കിവെക്കാനാണ് ആഗ്രഹം,” റൊണാൾഡോ പറഞ്ഞു.
പ്രൊഫഷണൽ കരിയറിൽ 1,000 ഗോളുകൾ എന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോ നിലവിൽ 976 ഗോളുകൾ നേടിയിട്ടുണ്ട്. സീനിയർ കരിയറിലെ 24-ാം സീസണിലേക്കാണ് താരം കടക്കുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്‌റിനായി കളിക്കുന്ന റൊണാൾഡോ 2026 ഫിഫ ലോകകപ്പിലും പോർച്ചുഗലിനായി കളിച്ചിരുന്നു.
ഫുട്‌ബോളിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. യാത്ര ചെയ്യാനും പാഡൽ കളിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞു. 25 വർഷത്തെ കഠിനാധ്വാനത്തിനും ത്യാഗങ്ങൾക്കും ശേഷം താനും കുടുംബവും നേടിയ നേട്ടങ്ങൾ ആസ്വദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൊണാൾഡോയുടെ കരിയറിന് വിരാമമാകുമെന്ന സൂചന ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ചരിത്രത്തിലെ അപൂർവ നേട്ടമായ 1,000 ഗോളുകൾ പൂർത്തിയാക്കിയശേഷമാകുമോ ഇതിഹാസ താരം കളിക്കളത്തോട് വിടപറയുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.




























