കൊച്ചി: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ച കണ്ടക്ടറെ പരിശോധനയ്ക്കിടെ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്നത് സീറോ ടിക്കറ്റുകളായിരുന്നു. ടിക്കറ്റ് ചാർജ് നൽകിയതായി യാത്രക്കാർ വ്യക്തമാക്കിയതോടെ ഇൻസ്പെക്ടർ ബസിനുള്ളിൽ പരിശോധന നടത്തി.
തുടർന്നുള്ള പരിശോധനയിൽ മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തി. ഇവരും ടിക്കറ്റ് ചാർജ് കണ്ടക്ടർക്ക് നൽകിയതായി മൊഴി നൽകി. ഇതോടെയാണ് കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്.































