കൊല്‍ക്കത്ത: പീഡനക്കേസില്‍ ബംഗാള്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അഭിഷേക് പോറെലിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. ഹൂഗ്ലിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത 23കാരനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചിന്‍സുറ കോടതിയില്‍ ഹാജരാക്കി.
വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. 2023ല്‍ പോറെലുമായി പരിചയപ്പെട്ടതായും പിന്നീട് വിവാഹാലോചനയിലേക്ക് ബന്ധം എത്തിയതായും പരാതിയില്‍ പറയുന്നു. 2026 ഏപ്രില്‍ രണ്ടിന് ഡല്‍ഹിയില്‍ വെച്ച് മര്‍ദ്ദിക്കുകയും തടഞ്ഞുവയ്ക്കുകയും ഭക്ഷണം നിഷേധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടിവരികയും ചെയ്തതായും യുവതി ആരോപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പോറെല്‍ നേരത്തെ നിഷേധിച്ചിരുന്നു.
പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 14ലെ ഉത്തരവില്‍ ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പോറെലിനെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പെന്‍ഡ്രൈവ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് കോടതിയെ അറിയിച്ചു.
ബംഗാള്‍ ക്രിക്കറ്റിലെ ശ്രദ്ധേയനായ താരമാണ് പോറെല്‍. 2021-22 സീസണില്‍ ബംഗാളിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഇന്ത്യ എ ടീമിലും ഇടംനേടി. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ അദ്ദേഹം ഐപിഎല്ലില്‍ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി മാറി.
കേസിലെ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്തിമ തീരുമാനം കോടതി നടപടികളിലൂടെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



























