കണ്ണൂർ: ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. ഇന്ന് പുലർച്ചെ കണ്ണൂര്‍ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റില്‍ നിന്നുമാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ എത്തിയ അര്‍ജുന്‍, അഭിഭാഷകന്‍റെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് അറസ്റ്റ്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.
Also Read:
അർജുനെ ഓടിച്ചിട്ട് പിടിച്ചെന്ന് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി പറഞ്ഞു. അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കമ്മിഷണര്‍. നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ. അഭിഭാഷകന്‍റെ വീട്ടിലെത്തിയത് ഈ ഓട്ടോയിൽ. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. അതേസമയം, എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു മറുപടി.
അതിനിടെ, ആഭ്യന്തരമന്ത്രിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും എടുത്ത കേസ് പുനരന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്നും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് വിഡിയോയില്‍ പ്രതികരിച്ചിരുന്നു. ഈ അവസ്ഥയിലെത്തിച്ചത് കോതമംഗലം എസ്എച്ച്ഒയാണെന്നും നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും അര്‍ജുന്‍ പറയുന്നു. തിരുത്താനും തിരിച്ചുവരാനും അവസരമില്ലേയെന്നും തന്നെ ഹീറോയാക്കേണ്ട, പൗരനായി കണ്ടാല്‍ മതിയെന്നും അര്‍ജുന്‍ വിഡിയോയില്‍ പറയുന്നു.
ഒരുകാലത്ത് സി.പി.എമ്മിന് നിരന്തരം തലവേദന സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗമായിരുന്നു അര്‍ജുന്‍ ആയങ്കി. രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിന് പിന്നാലെയായിരുന്നു ഈ പേര് പതിവായി കേള്‍ക്കാന്‍ തുടങ്ങിയത്. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. വെല്ലുവിളികളിലൂടെ സാമൂഹ്യമാധ്യമ ലോകത്തും ഇയാള്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

































