Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 27, തിങ്കൾ | കർക്കടകം 11, മൂലം

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 27, തിങ്കൾ | കർക്കടകം 11, മൂലം

കോക്രോച്ച് ജനതാ പാർട്ടിയുടെ പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്

കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ പുതിയ സോഷ്യല്‍ മീഡിയ മൂവ്മെന്റ്. ഇ 20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ‘ഇ 20 ജനതാ പാര്‍ട്ടി 100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നുവെന്നും ഉപഭോക്താക്കള്‍ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു, അടുത്തത് എഥനോള്‍ ഗഡ്കരി’ എന്ന പോസ്റ്റും ഇജെപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

പരീക്ഷാ ക്രമക്കേട്: പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോള്‍ വിഷയങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനം. ബില്‍ ഇന്ന് പരിഗണിക്കുമ്പോള്‍, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷത്ത് ആലോചന.

സി ജെ പി സമരം: ആർ എ എഫ് വിലയിരുത്തലിൽ ഗുരുതര വീഴ്ച

ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതില്‍ ഗുരുതര വീഴ്ചയെന്ന് ആര്‍ എ എഫ് വിലയിരുത്തല്‍. വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തല്‍. ഇനിയൊരു നിര്‍ദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്ര സർക്കാർ

വിദ്യാഭ്യാസ രംഗത്ത് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇന്‍ഫോസിസ് സഹ സ്ഥാപകനായ നന്ദന്‍ നിലേകനിയുടെ അദ്ധ്യക്ഷതയില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണങ്ങളിലേക്ക് പാര്‍ലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രള്‍ഹാദ് ജോഷി. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ശബരിമല തീർത്ഥാടകർക്ക് 450 കോടിയുടെ സമഗ്ര വികസന പാക്കേജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകള്‍ ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ തവണ തീര്‍ത്ഥാടന സീസണിന് വളരെ മുന്‍പേ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.

ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഓഗസ്റ്റ് 4 മുതൽ ഓൺലൈൻ ബുക്കിങ്

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ഇനി ഓണ്‍ലൈന്‍ ബുക്കിങ് . സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം വരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദര്‍ശനത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മാസ്റ്റർപ്ലാനുമായി ആരോഗ്യവകുപ്പ്

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സ്റ്റാഫുകളുടെ കുറവും കെട്ടിടത്തിലെ ശോച്യാവസ്ഥ അടക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി. ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യാഴാഴ്ച മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കും.

ഡ്രൈവിങ് ടെസ്റ്റ്: പ്രതിദിന എണ്ണം അൻപതാക്കി ഉയർത്തി പുതിയ സർക്കുലർ

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി പുതിയ സര്‍ക്കുലര്‍. ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാല്‍പതില്‍ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും.

പത്മഭൂഷൻ വിവാദം: വിമർശകർക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

തനിക്ക് പത്മഭൂഷന്‍ കിട്ടിയതില്‍ സംശയമുള്ളവരുണ്ടെന്നും ഇക്കാര്യത്തില്‍ കേസ് കൊടുത്തവര്‍ വരെയുണ്ടെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഭ്യന്തര മന്ത്രി അമിത് ഷാ തന്ന കത്താണ് അവര്‍ക്കുള്ള മറുപടി. എന്തിനാണ് പത്മഭൂഷന്‍ കിട്ടിയതെന്ന് ആ കത്തില്‍ ഉണ്ട്. പുരസ്‌കാരം തന്റെ സമുദായത്തിന് സമര്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്പോർട്സ് കൗൺസിൽ പർച്ചേസുകളിൽ പരിശോധനയ്ക്ക് നടപടി

കായിക താരങ്ങള്‍ക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെ സ്പോര്‍ട്സ് കൗണ്‍സില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ മുഴുവന്‍ പര്‍ച്ചേസും പരിശോധിക്കാന്‍ നടപടി. സ്പോര്‍ട്സ് കൗണ്‍സില്‍ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തല്‍.

വിവാദങ്ങൾക്ക് പിന്നാലെ കായിക ഉപകരണങ്ങൾ വിതരണം ചെയ്ത് സ്പോർട്സ് കൗൺസിൽ

കായിക താരങ്ങളായ കുട്ടികള്‍ക്ക് കൊടുക്കാതെ ഗോഡൗണില്‍ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണം ചെയ്ത് സ്പോര്‍ട്ട്സ് കൗണ്‍സില്‍. മൂന്ന് വര്‍ഷം വരെയായി ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

നെഹ്റു ട്രോഫി ജലമേള: ഓസ്കാർ ഇവന്റ്സിന്റെ കരാർ റദ്ദാക്കി

നെഹ്റു ട്രോഫി ജലമേളയുടെ പവലിയനായി ഓസ്‌കാര്‍ ഇവന്റ്സിന് നല്‍കിയ നിര്‍മാണ കരാര്‍, വിവാദത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാര്‍ ഇവന്റ്സിന് ടെന്‍ഡര്‍ നല്‍കിയത് വിവാദമായിരുന്നു.

മിൽമ തിരുവനന്തപുരം യൂണിയനിൽ അഴിമതി: ഭരണസമിതിയെ പിരിച്ചുവിട്ടു

മില്‍മ തിരുവനന്തപുരം യൂണിയനെതിരെ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായും, യൂണിയന്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭരണസമിതിയെ ക്ഷീരവകുപ്പ് ഇന്നലെ പിരിച്ചുവിട്ടിരുന്നു.

എക്സാലോജിക് മാസപ്പടി കേസ്: വീണ വിജയനെതിരെ കൂടുതൽ തെളിവുകളുമായി ഇഡി

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതല്‍ തെളിവുകള്‍. ഇന്‍വോയ്സ് നല്‍കുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുന്‍കൂറായാണെന്നും 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു.

പാലക്കാട് വഴി തർക്കത്തെ തുടർന്ന് 24 കാരനെ കുത്തിക്കൊന്നു

പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വൈകി; മോട്ടോർ വാഹന വകുപ്പിന് പിഴ

ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം. പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അടക്കം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

പാലക്കാട് 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

പാലക്കാട്ടെ 9 സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണല്‍ ആണ് സ്റ്റേ ചെയ്തത്. ഓപ്ഷന്‍ നല്‍കിയ പൊലീസ് സ്റ്റേഷനുകള്‍ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാര്‍ രംഗത്തെത്തിയിരുന്നു.

എംഡിഎംഎ കേസ്: റിമാൻഡിലായ അധ്യാപികയെ പിരിച്ചുവിട്ടു

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പിന്റെ നടപടി. റിമാന്‍ഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യക്കെതിരായ നടപടി നാളെയുണ്ടാകും. ഓപ്പറേഷന്‍ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്.

അട്ടപ്പാടിയിൽ മലയാളിക്ക് നേരെ തമിഴ്നാട് പൊലീസിന്റെ മർദനം

അട്ടപ്പാടിയില്‍ 51 കാരനെ തമിഴ്നാട് പൊലീസ് മര്‍ദിച്ചെന്ന് പരാതി. അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം. കൈയില്‍ കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ച് തമിഴ്നാട് തടാകം പൊലീസ് മര്‍ദിച്ചു എന്നാണ് പരാതി. കുളപ്പടി സ്വദേശി മുരുകേഷിനാണ് അതിക്രമം നേരിട്ടത്. സംഭവത്തില്‍ കേരള പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പോക്സോ കേസ്: പ്രതിക്ക് 20 വർഷം കഠിന തടവ്

പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂര്‍ സ്വദേശി കണ്ണന്‍ എന്ന അരുണിനെ (30)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നു: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഡ്രൈവർമാരുടെ പ്രതിഷേധം

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധവുമായി ടാക്സി ഡ്രൈവര്‍മാര്‍. ടാക്സി ഡ്രൈവര്‍മാര്‍ തോര്‍ത്ത് മാത്രം ധരിച്ചാണ് ഹോട്ടല്‍ ലോബിയില്‍ പ്രതിഷേധിച്ചത്. ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവര്‍മാര്‍ വേറിട്ട രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിക്ഷിത് വൈബ്രന്റ് വില്ലേജ്: യുവ വോളന്റിയർമാരുമായി സംവദിച്ച് പ്രധാനമന്ത്രി

വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി യുവ വോളന്റിയര്‍മാരുമായി സംവദിച്ചു. ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ മുന്നേറ്റം നേരില്‍ കാണാനും ഗ്രാമീണ ഇന്ത്യയെ അടുത്തറിയാനും യുവാക്കള്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.

മന്ത്രിയെ വേട്ടയാടരുത്; അഭ്യർത്ഥനയുമായി അസം മുഖ്യമന്ത്രി

അസം മന്ത്രിയുടെ മകള്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത സംഭവത്തില്‍ മന്ത്രിയെ അധിക്ഷേപിക്കുകയോ വേട്ടയാടുകയോ ചെയ്യരുതെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കേശബ് മഹന്തയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അരനൂറ്റാണ്ട് നീണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞ് സിദ്ധരാമയ്യ

അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് സിദ്ധരാമയ്യ. രാഷ്ട്രീയം അടിമുടി അഴിമതിയായെന്ന് വിമര്‍ശിച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തനായിരുന്ന സിദ്ധരാമയ്യ വിടവാങ്ങലില്‍ ഇപ്പോഴത്തെ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചതും ശ്രദ്ധേയമായി.

യുപി തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് ഒവൈസി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടിക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബിജെപി വീണ്ടും അധികാരത്തിലേറാന്‍ താല്‍പര്യമില്ലെന്നും സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും ഒവൈസി പറഞ്ഞു.

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം: അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുതിര്‍ന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്.

സമരവിജയം: ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനതാ പാർട്ടി

സമരപോരാട്ടങ്ങള്‍ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമര്‍ശിച്ച് സിജെപി നന്ദി പറഞ്ഞു.

സി ജെ പി സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ

സി ജെ പി സമര വിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ടെന്ന് കെ.സി. വേണുഗോപാല്‍. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോണ്‍ഗ്രസ് സമര വിജയത്തെ കാണുന്നതെന്നും, സമരത്തില്‍ പരസ്യമായി രംഗത്തു വരേണ്ടതില്ല എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ നിയമസഹായം ഉള്‍പ്പെടെ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാക്കൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധര്‍മ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിക്കാനായി അദ്ദേഹത്തെ സന്ദര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ചോദ്യപേപ്പർ ചോർച്ച: ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാൻ പ്രതിപക്ഷം

പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോള്‍ വിഷയങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനം. ബില്‍ നാളെ പരിഗണിക്കുമ്പോള്‍, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷത്ത് ആലോചന.

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി

അസമില്‍ മഴക്കെടുതിയില്‍ മരണം 62 ആയി. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു. 24 മണിക്കൂറിനിടെ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാർഗിൽ ദിനം: വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാജ്യസുരക്ഷയ്ക്കാണ് മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ചടങ്ങില്‍, കാര്‍ഗില്‍ ദിനത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി.

യുഎസും ഇറാനും ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു

ഇടക്കാല വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് രണ്ടാഴ്ചയായി നടത്തിവന്നിരുന്ന ആക്രമണ-പ്രത്യാക്രമണങ്ങള്‍ യു.എസും ഇറാനും അവസാനിപ്പിച്ചു. യു.എസ്. ആക്രമണം നിര്‍ത്തിയ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരേയുള്ള സൈനികനടപടി തത്കാലം നിര്‍ത്തിവെക്കുന്നതായി ഇറാന്റെ സേനാവക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു.

ബഹിരാകാശ നിലയത്തിൽ നിന്നുള്ള സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എക്സ്പെഡീഷന്‍ 74 സംഘം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. സോയൂസ് ങട 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിക്കുക.

കുവൈത്തിൽ അപൂർവ്വയിനം യൂറേഷ്യൻ ട്രീ ഔൾ മൂങ്ങകളെ കണ്ടെത്തി

വംശനാശഭീഷണി നേരിടുന്ന അപൂര്‍വ്വയിനം യൂറേഷ്യന്‍ ട്രീ ഔള്‍ മൂങ്ങകളെ കുവൈത്തില്‍ കണ്ടെത്തി. ദേശാടനത്തിന്റെ ഭാഗമായി എത്തുന്ന ഇവയെ ഉപദ്രവിക്കരുതെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കൊളംബിയയിൽ ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിയെടുത്തു

നദിക്കരയില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ കാണാനില്ല. ഗര്‍ഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്.

ആണവോർജ്ജ സഹകരണം: സൗദി അറേബ്യയും അമേരിക്കയും കരാറൊപ്പുവെച്ചു

സൗദി അറേബ്യയും അമേരിക്കയും സമാധാനപരമായ ആണവോര്‍ജ്ജ ഉപയോഗങ്ങള്‍ക്കായി ഒരു തന്ത്രപരമായ കരാറില്‍ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, അറിവ്, ആണവ സുരക്ഷ എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ കരാര്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും സൗദിയുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ സഹായിക്കുകയും ചെയ്യും.

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ മെഡൽ നേട്ടം നാലായി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. പാരാ പവര്‍ ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ ഝണ്ഡു കുമാര്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയതിന് പിന്നാലെ പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ചനംബാം ഋഷികാന്ത സിങ്ങ് ഇന്നലെ 60 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കാഡോടെ മീരാബായ് ചാനു സ്വര്‍ണം നേടിയതാണ് ഇന്നലെത്തെ തിളക്കമാര്‍ന്ന നേട്ടം. മീരയുടെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജ മുത്തുപാണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായത്.

ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ടീം

സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് ശേഷം നഷ്ടപ്പെട്ട സ്ഥാനം, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ടീം വീണ്ടെടുക്കുകയായിരുന്നു.

സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം

സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ വിജയം. ഇന്നലെ നടന്ന മൂന്നാമത്തേയും അവസാനത്തേയും ട്വന്റി 20യില്‍ ഇന്ത്യ 35 റണ്‍സിന് സിംബാബ്വെയെ തോല്‍പിച്ചാണ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 പന്തില്‍ 81 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഓഹരി വിപണിയിൽ വൻ നഷ്ടം; ഒൻപത് കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.74 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 2091 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 566 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം കഴിഞ്ഞയാഴ്ച 1,18,383 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 11,43,985 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 65,429 കോടി, എസ്ബിഐ 26,814 കോടി, ബജാജ് ഫിനാന്‍സ് 26,802 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. പത്തുമുന്‍നിര കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 152 കോടിയുടെ വര്‍ധനയുണ്ടായി. എങ്കിലും വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നില്‍.

വ്യാജ പ്രൊഫൈലുകൾ തടയാൻ ഫെയ്സ്ബുക്കിൽ സൗജന്യ വെരിഫിക്കേഷൻ

എഐ നിര്‍മിത പ്രൊഫൈലാണോ അതോ യഥാര്‍ത്ഥ മനുഷ്യരുടെ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ സൗകര്യം ഒരുക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിനായി ഫെയ്സ്ബുക്ക് വെരിഫൈഡ് എന്ന പേരില്‍ സൗജന്യ വെരിഫിക്കേഷന്‍ ബാഡ്ജ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. ഒരു സെല്‍ഫി വീഡിയോ സ്ഥിരീകരണത്തിന് ശേഷം അക്കൗണ്ട് ഉടമയ്ക്ക് ഈ വെരിഫിക്കേഷന്‍ ബാഡ്ജ് സ്വന്തമാക്കാം. ഫെയ്സ്ബുക്ക് ഉപയോഗത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കോ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്കോ മാത്രമാണ് നിലവില്‍ ഫെയ്സ്ബുക്കിന്റെ വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഫെയ്സ്ബുക്കിന്റെ ദൈനംദിന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫെയ്സ്ബുക്ക് വെരിഫൈഡ് അവതരിപ്പിച്ചത്. തീര്‍ത്തും സൗജന്യമായി ഈ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. വെരിഫൈഡ് അക്കൗണ്ടുകളില്‍ പേരുകള്‍ക്കൊപ്പം വെള്ളപശ്ചാത്തലത്തിലുള്ള കറുപ്പ് ചെക്ക്മാര്‍ക്ക് പ്രദര്‍ശിപ്പിക്കും.

ബോളിവുഡിലും തരംഗമായി വിജയിന്റെ ‘ജൻ നേതാ’

ഹിന്ദി പതിപ്പില്‍ വലിയ പ്രതീക്ഷ ഇല്ലാതെയെത്തിയ വിജയിന്റെ ‘ജനനായകന്‍’ എന്ന തമിഴ് ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. ജന്‍ നേതാ എന്ന പേരിലെത്തിയ ഹിന്ദി പതിപ്പിന് വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും അണിയറക്കാര്‍ നല്‍കിയിരുന്നില്ല. റിലീസ് ദിനത്തില്‍ 2.55 കോടി നേടിയ ഹിന്ദി പതിപ്പ് രണ്ടാം ദിനം കളക്ഷന്‍ വര്‍ധിപ്പിച്ചു. 2.74 കോടി ആയിരുന്നു രണ്ടാം ദിനത്തിലെ കളക്ഷന്‍. മൂന്നാം ദിനമാവട്ടെ ഇത് വീണ്ടും കൂടി. 3.46 കോടിയാണ് മൂന്നാം ദിനത്തിലെ കളക്ഷന്‍. ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 8.75 കോടി ഗ്രോസും 7.26 കോടി നെറ്റും. നാലാം ദിനമായ ഞായറാഴ്ച ചിത്രം 10 കോടി ഉറപ്പായും കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം.

‘ആലി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്ന് ഭാഷകളില്‍ തിയറ്ററുകളില്‍ റിലീസ് ആകുന്നു. നിര്‍മ്മാണം മന്‍ഹര്‍ സിനിമാസ്, എമിനന്റ് മീഡിയ ദുബൈ, ഛായാഗ്രഹണം റിനാസ് നാസര്‍, എഡിറ്റിംഗ് അബു ജിയാദ്. ഗാനരചന ഡോ. കൃഷ്ണ പ്രിയദര്‍ശന്‍, സംഗീതം കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, സുരേഷ് എരുമേലി, രതീഷ് റോയ്, ആര്‍ ആര്‍ ബ്രദേഴ്സ്, ശ്രദ്ധ പാര്‍വ്വതി. പ്രജിന്‍ പത്മനാഭന്‍, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത് കുമാര്‍, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റര്‍ മന്‍ഹര്‍, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദന്‍, ആകര്‍ഷ്, ജസീര്‍, രാജേഷ് ബി കെ, ഗോകില, ലത ദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.

15 ലക്ഷം വില്‍പ്പന കടന്ന് മാരുതി ബ്രെസ്സ

വെറും 10 വര്‍ഷത്തിനിടെ 15 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബ്രെസ്സ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി. ബ്രെസ്സയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റര്‍ ഗകെ സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ്. 103 ബിഎച്പി കരുത്തും 137 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിന്‍ നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമാണ്. സുഗമമായ ഡ്രൈവിംഗ് അനുഭവമാണ് ബ്രെസ്സയുടെ പ്രധാന സവിശേഷതകളിലൊന്ന്. 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ബ്രെസ്സ ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി വേരിയന്റുകളില്‍ മികച്ച ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 8.25 ലക്ഷം മുതല്‍ ആരംഭിക്കുന്ന എക്‌സ്-ഷോറൂം വിലയാണ് ബ്രെസ്സയ്ക്കുള്ളത്.

സ്ത്രീമനസ്സുകളുടെ കഥയുമായി ഷഫ്ന മാജിദയുടെ ‘മാറിടം നാല്’

ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പകച്ചുനില്‍ക്കാതെ ഉത്തരം തേടുന്ന ജീന, ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ മറന്നുപോയ ആനി, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഈ രണ്ട് പെണ്‍മനസ്സുകളുടെ കഥകള്‍ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ഇത് വെറുമൊരു വായനയല്ല, മറിച്ച് അവരുടെ ഹൃദയമിടിപ്പുകളിലേക്കുള്ള സഞ്ചാരമാണ്. അക്ഷരങ്ങള്‍ക്കപ്പുറം അവരുടെ വികാരങ്ങളിലേക്ക് നടന്നുനീങ്ങാന്‍ ഈ വായന നിങ്ങളെ ക്ഷണിക്കുന്നു. ‘മാറിടം നാല്’. ഷഫ്ന മാജിദ. കൈരളി ബുക്സ്. വില 190 രൂപ.

മാനസിക സമ്മർദ്ദം ചർമ്മത്തെ ബാധിക്കുമോ? വിദഗ്ദ്ധർ പറയുന്നു

ചര്‍മ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത് നമ്മുടെ മാനസികാരോഗ്യമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിലും മനസ്സിലും നടക്കുന്നത് എന്തോ, അത് ചര്‍മ്മത്തില്‍ പ്രകടമാകും. നമ്മള്‍ ദീര്‍ഘകാലം മാനസികസമ്മര്‍ദ്ദത്തിലൂടെയോ വിഷാദത്തിലൂടെയോ കടന്നുപോകുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുത്തനെ കൂടുന്നു. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് ശരീരത്തിലെ ഹോര്‍മോണ്‍ സമതുലിതാവസ്ഥ തകര്‍ക്കുന്നു. ഇത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്ന കോളാജന്‍ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശരീരത്തിനും ചര്‍മ്മത്തിനും സ്വയം കേടുപാടുകള്‍ തീര്‍ക്കാനും കോര്‍ട്ടിസോള്‍ നിയന്ത്രിക്കാനും നല്ലതാണ്. ചെറിയ നടത്തം, യോഗ, അല്ലെങ്കില്‍ വ്യായാമം എന്നിവ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കുറയ്ക്കാനും രക്തചംക്രമണം കൂട്ടാനും സഹായിക്കും. ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് നാഡീവ്യൂഹത്തെ ശാന്തമാക്കും. നോ എന്ന് പറയാന്‍ പഠിക്കുക, മാനസികമായി തളര്‍ത്തുന്ന സംഭാഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, നിങ്ങള്‍ക്കായി മാത്രം അല്പം സമയം മാറ്റിവെക്കുക എന്നിവ സമ്മര്‍ദ്ദം കൂടാതിരിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ സമീകൃതാഹാരവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഹോര്‍മോണ്‍ സമതുലിതാവസ്ഥ നിലനിര്‍ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here