തൃശൂർ: നഗരത്തിൽ മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
മദ്യപിച്ച് ലക്കുകെട്ട യുവതി നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും യുവതി ആക്രമിച്ചു. വനിതാ പൊലീസുകാരടങ്ങിയ സംഘം യുവതിയെ വനിതാ സ്റ്റേഷനിലെത്തിച്ചെങ്കിലും അവിടെനിന്ന് ഇറങ്ങിയോടിയ റഹ്മത്ത് തന്നെ പിടികൂടാനെത്തിയ പൊലീസുകാരെയും മർദിച്ചു.
വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ എസ്.ഐ. കലയെ മർദിക്കുകയും കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് യുവതിക്കൊപ്പം ഒരു പുരുഷ സുഹൃത്തുമുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഇയാൾ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് വിവരം.
തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിൽനിന്നാണ് നടുറോഡിൽ യുവതി വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുന്നതായി തൃശൂർ പൊലീസിന് വിവരം ലഭിച്ചത്. ജോലി തേടിയാണ് തൃശൂർ നഗരത്തിലെത്തിയതെന്നും പ്ലസ്ടു വരെയാണ് പഠിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും നടുറോഡിൽ പരാക്രമം കാട്ടിയതിനുമാണ് കേസെടുത്തത്. ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.



























