തീവ്രമായ എഐ മത്സരങ്ങൾക്കിടയിൽ മികച്ച പ്രതിഭകളെ ആകർഷിക്കാൻ വേറിട്ട റിക്രൂട്ട്‌മെന്റ് തന്ത്രങ്ങളുമായി കോഡിങ് പ്ലാറ്റ്‌ഫോമായ കർസർ. ഡെയ്‌ലി സ്റ്റാൻഡ് അപ്പുകൾ, കാൻഡിഡേറ്റുകൾക്കായി മാത്രമുള്ള സ്വകാര്യ സ്ലാക്ക് ചാനലുകൾ, വ്യക്തിഗതമായ സമ്മാനങ്ങൾ എന്നിവയടങ്ങുന്ന ടീം-ബേസ്ഡ് സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്.
ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിക്കുന്നത് ടീം വർക്കാണ് എന്ന് കർസറിന്റെ ഹെഡ് ഓഫ് ടാലന്റ് മാറ്റ് വാർഡ് വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട ഓരോ കാൻഡിഡേറ്റിനായും പ്രത്യേക സ്ലാക്ക് ചാനലുകൾ ആരംഭിക്കുകയും ടീമിന്റെ ഭാഗമാക്കാൻ ദിവസേന സ്റ്റാൻഡ്‌അപ്പ് മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു.
മുൻപ് ക്ലാസിക്കൽ വയലിനിസ്റ്റ് ആയിരുന്ന ഒരു കാൻഡിഡേറ്റിനായി ന്യൂയോർക്കിലെ പ്രത്യേക മ്യൂസിക് സ്റ്റോറിൽ നിന്ന് ടർക്കിഷ് ഗിറ്റാർ സമ്മാനമായി നൽകിയ അനുഭവം മാറ്റ് വാർഡ് പങ്കുവെച്ചു.
തുടക്കകാലത്ത് കാൻഡിഡേറ്റുകൾ ‘നോ’ പറഞ്ഞാലും അവരെ നേരിൽ കാണാൻ ലോകത്തിന്റെ അറ്റത്തേക്ക് വരെ വിമാനത്തിൽ പറന്നിട്ടുണ്ടെന്ന് കർസർ സി.ഇ.ഒ മൈക്കൽ ട്രൂവൽ വെളിപ്പെടുത്തിയിരുന്നു.
ജനറൽ റിക്രൂട്ട്‌മെന്റിന് പകരം പ്രത്യേക റോൾ ചെയ്യാൻ കഴിവുള്ള ചുരുക്കം ആളുകളെ കണ്ടെത്തി (ഉദാഹരണത്തിന്, ലോകത്ത് ഇത് ചെയ്യാൻ 50 പേരേ ഉള്ളൂവെങ്കിൽ അവരെ) കൃത്യമായി പിന്തുടർന്ന് ജോലിയിൽ എത്തിക്കുന്ന രീതിയാണ് കമ്പനി ഇപ്പോൾ സ്വീകരിക്കുന്നത്.
മികച്ച എഐ എഞ്ചിനീയർമാർക്കായി പ്രമുഖ ടെക് കമ്പനികൾ വലിയ മത്സരമാണ് നടത്തുന്നത്. ഉദ്യോഗാർത്ഥികളെ ആകർഷിക്കാൻ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി ബന്ധപ്പെടാറുണ്ടെന്നും ഒരിക്കൽ ഓപ്പൺ എഐ ജീവനക്കാരന് നേരിട്ട് സൂപ്പ് എത്തിച്ചു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മികച്ച എഐ ഗവേഷകർക്കായി 100 മില്യൺ ഡോളർ വരെ ചെലവഴിക്കുന്നത് ലാഭകരമാണെന്നാണ് മുൻ ഗൂഗിൾ എച്ച്.ആർ ചീഫ് ലാസ്ലോ ബോക്കിന്റെ അഭിപ്രായം.





























