ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ അമ്പലക്കടവിൽ പൂയപ്പള്ളി സ്വദേശികളായ നവദമ്പതികൾ ഞായർ രാവിലെ ജീവനൊടുക്കിയ സംഭവം നാട്ടിൽ ചർച്ചയായതിനിടെ രണ്ട് വർഷം മുമ്പും പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് ഓർത്തെടുത്ത് നാട്ടുകാർ.ഡി.ബി കോളേജിനു സമീപത്തെ കടവിൽ
പൂയപ്പള്ളി സ്വദേശികളായ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത് 2024 സെപ്‌തംബറിലാണ്.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സൂചന.സമീപവാസിയായ വീട്ടമ്മയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കായൽക്കരയോട് ചേർന്നും ആണ്‍കുട്ടിയുടെ മൃതദേഹം കായലിൽ പൊങ്ങിയ നിലയിലും കണ്ടെത്തിയത്.ഇരുവരെയും വീടുകളിൽ നിന്നും കാണാതായിരുന്നു.
രണ്ട് വർഷത്തിനിപ്പുറം സെപ്തംബർ മാസത്തിലാണ് നവദമ്പതികളും ആത്മഹത്യ ചെയ്യാനായി ശാസ്താംകോട്ട തടാകം തന്നെ തെരഞ്ഞെടുത്തത്.പൂയപ്പള്ളി മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26),മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.അമ്പലക്കടവിൽ നിന്നും ഞായർ രാവിലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽ നിന്നും രാജീവിൻ്റെ മൃതദേഹവും കണ്ടെത്തി.ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
ഞായർ പുലർച്ചെയാണ് ഇരുവരും കായലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം.പിന്നീട് വാടക വീട്ടിലായിരുന്നു താമസം.അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിംഗ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്.ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല.
അതിനിടെ ആത്മഹത്യകൾക്ക് ശുദ്ധജല തടാകം തിരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ പരക്കെ ആശങ്കയാവുകയാണ്. . കൊല്ലം നഗരത്തിനും നിരവധി പഞ്ചായത്തുകള്‍ക്കും കുടിനീരുപകരുന്ന തടാകത്തെ ജീവനൊടുക്കാന്‍ തിരഞ്ഞെടുക്കുന്നത് ദുഖകരമാണെന്ന് നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. ഈ മേഖലയുടെ സംരക്ഷണം അധികൃതര്‍ അവഗണിക്കുന്നതിന് ഉദാഹരണമായി ഇത്തരം സംഭവങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് പലരും. മേഖലയില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പരക്കെ ആവശ്യമുയരുന്നു.

































