ശാസ്താംകോട്ട:കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കുന്നത്തൂർ താലൂക്കിൽ ഹർത്താൽ പൂർണം.സർക്കാർ സ്ഥാപനങ്ങൾ മിക്കവയും തുറന്ന് പ്രവർത്തിച്ചു.താലൂക്ക് ഓഫീസ്,സിനിമാപറമ്പ് ബിവറേജസ് എന്നിവിടങ്ങളിൽ സമരക്കാരെത്തി അടപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. ബലമായി അടപ്പിക്കാൻ ശ്രമിച്ചാൽ കേസെടുക്കുമെന്ന പൊലീസിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് സമരക്കാർ പിന്മാറുകയായിരുന്നു. ചിലയിടത്ത് ബാങ്കുകളും അടപ്പിച്ചു.

ഭരണിക്കാവ് ഉൾപ്പെടെ പ്രധാന ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.സർവ്വീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ താലൂക്കിലെ മിക്കവാറും ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു.ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞു കിടന്നത് ജനങ്ങളെ വലച്ചു.കൊട്ടാരക്കര – കരുനാഗപ്പള്ളി ഉൾപ്പെടെ ഭരണിക്കാവ് വഴി കടന്നു പോകുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല.

എന്നാൽ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവ്വീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.ചിലയിടത്ത് ട്രാൻ.ബസുകൾ തടയാൻ ശ്രമിക്കുകയും,ജീവനക്കാർക്ക് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.ഒരിടത്തും അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാരാളിമുക്കില്‍ ഏറെ നേരം വാഹനം തടഞ്ഞിട്ടത് സംബന്ധിച്ച് പരീക്ഷാ പേപ്പര്‍നോട്ട കേന്ദ്രത്തിലേക്കുപോയ അധ്യാപകരുമായി സമരക്കാര്‍ വാക്കേറ്റമുണ്ടായി.
ശാസ്താംകോട്ട, മൈനാഗപ്പള്ളി,പടിഞ്ഞാറെ കല്ലട,പോരുവഴി,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,കുന്നത്തൂർ പഞ്ചായത്തുകളിൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു.വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നിന്നും സിനിമാപറമ്പിലേക്ക് പ്രകടനം നടത്തി.




































