നടിയെ ആക്രമിച്ച കേസ് : ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചത്.

12 വാട്‌സാപ്പ് സംഭാഷണങ്ങളും ഫോൺ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷൻ ഇത് വ്യക്തമാക്കിയത്.

അഭിഭാഷകർ മുംബൈയിൽ പോയതിനും തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.എന്നാൽ 1200 ചാറ്റുകൾ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലിൽക്കുവെന്നും കോടതി പറഞ്ഞു.

ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് നിലവിൽ ആവർത്തിച്ച്‌ വ്യക്തമാക്കുകയാണ് പ്രോസിക്യൂഷൻ. ചാറ്റുകളും ഇതുമായി ബന്ധപ്പെട്ട ഫോണിലെ വിവരങ്ങളും നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ഇത് ആരുടെ ഫോണിലെയൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കോടതിയിൽ വ്യക്തമാക്കാൻ പ്രോസിക്യൂഷന് ഇന്ന് കഴിയാതെ പോകുന്ന ഒരു സാഹചര്യം കാണാൻ സാധിക്കുന്നുണ്ട്. ഏതൊക്കെ ഫോണിലെ വിവരങ്ങളാണ് നശിപ്പിച്ചത്. സാക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളാണോ പ്രതി നശിപ്പിച്ചത്? എങ്കിൽ മാത്രമേ പ്രതി സാക്ഷികളെ സ്വാധീനിച്ചുവെന്ന് മനസിലാക്കാൻ കഴിയുവെന്നും കോടതി പറഞ്ഞു.

തെളിവുകൾ നശിപ്പിച്ച തീയതി മാത്രമാണ് പ്രധാനം. അല്ലാതെ ആരുടെയൊക്കെ വിവരങ്ങൾ നശിപ്പിച്ചുവെന്നത് പ്രധാനമല്ലെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. പക്ഷെ അത് കോടതി ഈ ഘട്ടത്തിൽ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദിലീപ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന മറുവാദവും പ്രോസിക്യൂഷൻ മുന്നോട്ട് വക്കുന്നുണ്ട്. കേസ് 26 ലേക്ക് മാറ്റി.

Advertisement