കൊച്ചി.അർജൻ്റീന ഫുഡ്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാനൊരുങ്ങി SIT. ആർ ബി സി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ. സർക്കാരിനെ വഞ്ചിച്ചെന്ന കേസിൽ മുൻ കായിക മന്ത്രിക്ക് പങ്കുണ്ട് എന്നതാണ് രേഖകളുടെ അടിസ്ഥാനത്തിൽ SIT യുടെ സംശയിക്കുന്നത്.
മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട്, ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ട് എന്നിവ ഇതിനോടകം സംഘം പരിശോധിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസിലും പരിശോധന നടത്തിയത്. പരിശോധനയിൽ കൃത്യമായ തെളിവുകൾ ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഈ തെളിവുകൾ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനാണ് SIT ഉദ്ദേശിക്കുന്നത്. മുന്നോടിയായി അന്വേഷണസംഘം വീണ്ടും യോഗം ചേർന്നേക്കും. മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ ഈ തട്ടിപ്പിന്റെ ഭാഗമായോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് എസ്ഐ ടി യുടെ നീക്കം. നിലവിൽ ലഭിച്ച രേഖകളിൽ മുൻ മന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. സർക്കാരിനെ വഞ്ചിച്ച കേസിൽ മന്ത്രിസഭയിലെ ഒരാൾ തന്നെ ഇടനില നിന്നോ എന്ന കാര്യവും എസ് ഐ ടി പരിശോധിക്കും. കൂടാതെ പദ്ധതിയുടെ മറവിലെ വിദേശയാത്രയും, കത്തിടപാട് അടക്കമുള്ള മറ്റുകാര്യങ്ങളും അന്വേഷണ പരിധിയിൽ ഉണ്ട്. മുൻ മന്ത്രിക്ക് പിന്നാലെ സ്പോൺസറെയും ഇടനിലക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടമാകും കേസ് രജിസ്റ്റർ ചെയ്യുന്നതും അറസ്റ്റ് അടക്കമുള്ള മറ്റു നടപടികളും. ക്രൈംബ്രാഞ്ചിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിലവിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.





























