തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും. പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ ആകാത്ത സാഹചര്യമാണ്.
ഈ മാസം 30 വരെ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ഉണ്ടാകും. മുൻകൂട്ടി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ വൈദ്യുതി പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കൈമാറ്റ കരാർ പ്രകാരമുള്ള 200 മെഗാ വാട്ട് മധ്യപ്രദേശിൽ നിന്ന് ലഭിക്കാത്തതും തിരിച്ചടിയായി. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് നേരിടുന്നുണ്ട്. ദേശീയതലത്തിൽ 12,000 മെഗാ വാട്ടിന്റെ കുറവ് തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പുറത്ത് നിന്നും വൈദ്യുതി വാങ്ങി നിയന്ത്രണത്തെ മറികടക്കാൻ ശ്രമിക്കുകയാണ്.
10 രൂപ 4 പൈസ നിരക്കിൽ പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി ഉണ്ടെങ്കിലും പൊതുവിപണിയിൽ വൈദ്യുതി കിട്ടാനില്ല.സ്വാപ്പ് കരാർ കൂടി അവസാനിച്ചാൽ താത്കാലിക ആശ്വാസം ആകും. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്ക് ഉണ്ട്. എസിയും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയാണ് കെഎസ്ഇബി.

































