എറണാകുളം. വാഴക്കാലയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. ബീഹാർ സ്വദേശി ചന്ദനാണ് മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജാബിർ ചികിത്സയിൽ തുടരുന്നു
ഇന്നലെ രാത്രി 11 മണിയോടെയാണ് വാഴക്കാല തുതിയൂർ പലച്ചുവട് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വെച്ച് ആക്രമണം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ മദ്യപാനത്തിന് ഇടയിൽ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ പ്രതിയായ ചന്ദനും ജാബിറും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇരുവരും തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യം കയ്യേറ്റത്തിലേക്ക് എത്തി. തർക്കത്തിനിടെ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ചന്ദൻ ജാബിറിനെ കുത്തി. നെഞ്ചിലും തോളിലും ആഴത്തിൽ പരിക്കേൽപ്പിച്ചു. കല്ലുകൊണ്ട് ഇടിച്ച് ജാബിറിന്റെ തല തകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റു തൊഴിലാളികൾ ചന്ദനെ പിടിച്ചു മാറ്റി. തൃക്കാക്കര പോലീസിൽ വിവരമറിയിച്ചു. ആക്രമണത്തിനിടയിൽ ചന്ദനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയിലും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ ജാബിർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ആയ ചന്ദന്റെ അറസ്റ്റ് തൃക്കാക്കര പോലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

































