കണ്ണൂർ .ജനൽച്ചില്ല് തകർത്ത് അകത്തുകടന്ന കള്ളൻ കവർന്നത് സ്വർണവും പണവും.ചുടലയിൽ അഞ്ച് പവൻ സ്വർണവും 30,000 രൂപയും നഷ്ടമായി. വീട്ടുകാർ പുറത്തായിരുന്ന നാല് മണിക്കൂറിനിടയിലാണ് കവർച്ച
ചുടല ജുമാ മസ്ജിദിന് സമീപത്തെ വി.കെ. സത്താറിന്റെ വീട്ടിലാണ് മോഷണം.
സത്താറും ഭാര്യയും മകനുമാണ് ഇവിടെ താമസം.നബിദിനവുമായി ബന്ധപ്പെട്ട പരിപാടിക്കായി മൂന്നുപേരും രാത്രി വീട്ടിൽ നിന്ന് പോയിരുന്നു. 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
പ്രാർത്ഥനാ മുറിയോട് ചേർന്നുള്ള ജനലിന്റെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അഴികളില്ലാത്ത ജനലായിരുന്നു ഇത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള, മോതിരം എന്നിവയും മകന്റെ ബാഗിലുണ്ടായിരുന്ന പണവും കവർന്നു. മോഷണം നടന്നത് നാല് മണിക്കൂറിനുള്ളിലെന്ന് സൂചന.
വീട്ടിൽ ആളില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണോ മോഷണം നടന്നതെന്നും പോലീസ് പരിശോധിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും തെളിവുകൾ ശേഖരിച്ചു. ചുടലയിൽ സമാനമായ മോഷണശ്രമം നേരത്തെയും ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
































