27.6 C
Kollam
Friday 11th September, 2026 | 10:08:33 PM
Home Lifestyle Entertainment നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്?...

നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്? ചോദ്യവുമായി വിനയന്‍

നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകന്‍ വിനയന്‍. നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്? എന്നാണ് വിനയന്‍ ചോദിക്കുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

പാര്‍വ്വതി തിരുവോത്ത്. ഇന്നു മലയാളത്തിലുള്ള മികച്ച നടിമാരില്‍ ഒരാളാണ്. അവതരിപ്പിച്ച കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുകയും അതുവഴി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഒരഭിനേത്രി. തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന കാര്യത്തിലും പാര്‍വ്വതി വ്യത്യസ്ഥയാണ്. അവരുടെ എല്ലാ നിലപാടിലും യോജിച്ചു കൊണ്ടല്ല ഞാന്‍ പറയുന്നത്. പക്ഷെ നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്?

സംശയം സ്വാഭാവികമാണ്. അവര്‍ പറയുന്ന ചില അഭിപ്രായത്തോട് വിയോജിപ്പാകാം വിമര്‍ശിക്കാം, പക്ഷേ അതിനപ്പുറത്തേക്ക് കാണാനും മാത്രം പാര്‍വ്വതി എന്താണ് തെറ്റ് ചെയ്തത്? കഴിഞ്ഞ ദിവസം ഏഷ്യാ നെറ്റില്‍ പാര്‍വ്വതിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടതിനു ശേഷമാണ് ഇങ്ങനൊരു കുറിപ്പ് എഴുതണമെന്നു തോന്നിയത്.. കാര്യമാത്രപ്രസക്തവും ഗൗരവബുദ്ധിയോടെ കാണേണ്ടതുമായ ഒരു ഇന്റെര്‍വ്യൂ ആയിട്ട് അതു കണ്ടപ്പോള്‍ എനിക്കു തോന്നി..

തങ്ങള്‍ക്കു ഗുണമുള്ളതാണെങ്കിലോ ആര്‍ക്കെങ്കിലും സ്തുതി പാടിക്കൊണ്ടുള്ള വാക്കുകളാണെങ്കിലോ അത് ഏറ്റെടുക്കാന്‍ ഇവിടെ ധാരാളം ആളുണ്ടാകും. അല്ലാത്തതൊക്കെ തമസ്‌കരിക്കാനോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനോ ആണല്ലോ മഹത്തുക്കള്‍ക്കു താല്പര്യം. ആ ഇന്റര്‍വ്യൂവില്‍ പാര്‍വ്വതി താര സംഘടനയായ അമ്മയോടു ചോദിച്ച ഒരു ചോദ്യമാണ് എന്നെ ഏറെ ആകര്‍ഷിച്ചത് ’25 വര്‍ഷം സംഘടന ഭരിച്ചവര്‍ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങള്‍ക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ? ആ ചോദ്യം പ്രസക്തമാണ്. സത്യത്തില്‍ 25 വര്‍ഷം തിരുവായ്ക് എതിര്‍വായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്?

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് വന്ന കൊണ്ടല്ലേ? കമ്മിറ്റി അംഗങ്ങളായ ജസ്റ്റീസ് ഹേമയ്കും മുതിര്‍ന്ന നടി ശാരദയ്കും ഐ എ എസ് ഓഫീസറായ കെബി വത്സലകുമാരിയ്കും മലയാള സിനിമയിലെ ആരോടും വ്യക്തിപരമായ വിരോധമെന്നും ഉണ്ടന്ന് എനിക്കു തോന്നുന്നില്ല.. അവര്‍ നിഷ്പക്ഷമായി തന്നെ ആയിരിക്കാം ആ റിപ്പോര്‍ട്ട് എഴുതിയത്. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്നത്തെ സര്‍ക്കാര്‍ പൂഴ്ത്തി വച്ച പേജുകളിലെ വിവരം പൂര്‍ണ്ണമായിട്ടറിയാവുന്ന ഒരു വ്യക്തി എന്ന നിലയില്‍ പറയട്ടെ.

സുപ്രീം കോടതിയില്‍ പോയി പരാതി പറഞ്ഞ ചിലരെ കൊണ്ടു തന്നെ. ആ കേസുകള്‍ അന്വേഷിക്കണ്ട ഞങ്ങള്‍ക്കു പരാതിയില്ല എന്ന ഹര്‍ജി കൊടുത്ത് വിധി വാങ്ങിയില്ലായിരുന്നു വെങ്കില്‍ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷന്‍ തന്നെ മാറിയേനെ. മലയാള സിനിമയെ മലീമസമാക്കിയ ആ പവര്‍ഗ്രൂപ്പിന്റെ ക്രൂരതാണ്ഡവം ചരിത്ര രേഖയാക്കിയ ആ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഔദ്യോഗികമായി തന്നെ വെളിയില്‍ വരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.