26.8 C
Kollam
Thursday 20th August, 2026 | 09:11:27 PM
Home News Kerala ഓണപ്പൂക്കളത്തിലെ പുതുപൂവ്, അമ്മത്തൊട്ടിലിലേക്ക് എത്തിയത് “സമൃദ്ധ”

ഓണപ്പൂക്കളത്തിലെ പുതുപൂവ്, അമ്മത്തൊട്ടിലിലേക്ക് എത്തിയത് “സമൃദ്ധ”

ഓണ പാച്ചിലിനും പൂക്കളം ഒരുക്കുന്ന തിരക്കുകൾക്കും ഇടയിൽ, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഒരു പുതുജീവൻ കൂടി. മലയാളികൾ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങവേ, അമ്മത്തൊട്ടിലിന്റെ 1002-ാമത്തെ കുരുന്ന്. അതും പെൺകരുത്ത് തന്നെ.

ആയിരാമത്തെ കുഞ്ഞ് “സഹസ്ര” അമ്മയുടെ മടിയിൽ വന്നിട്ട് 16 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വ്യാഴാഴ്ച, ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് 3.10 ന് ആയിരുന്നു അലാറം മുഴങ്ങിയത്. ഏകദേശം 5 ദിവസം പ്രായവും 2.56 കി.ഗ്രാം ഭാരവുമുള്ള ആ പൊന്നോമനയെ, മറ്റൊരു കൈയും തൊടുന്നതിനു മുൻപ്, പൊറ്റമ്മമാരുടെ സ്നേഹം കാത്തിരുന്നിരുന്നു

പേരിട്ടത് “സമൃദ്ധ”.സമൃദ്ധിയുടെ നാളുകൾ വരവേൽക്കുന്ന വിശാഖം നാളിൽ എത്തിയതിനാലും, ഓണക്കാലം കൊണ്ടുവരുന്ന ഐശ്വര്യം പോലെ അവൾ നമ്മുടെ ജീവിതത്തിലേക്ക് വന്നതിനാലും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി കുഞ്ഞിന് “സമൃദ്ധ” എന്ന് പേരിട്ടു.

“ഓണക്കാലത്ത് എത്തിയ ഈ കുഞ്ഞ് നമ്മുടെ നാടിന് മുഴുവൻ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സൂചനയാണ്” അദ്ദേഹം പറഞ്ഞു. പകൽ സമയത്തെ സ്വീകരണം

അലാറം കേട്ട ഉടൻ തന്നെ സമിതി ആ സ്ഥാനത്ത് ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ എന്നിവരടങ്ങുന്ന സംഘം നേഴ്സുമാർക്കൊപ്പം അമ്മത്തൊട്ടിലിൽ എത്തി കുഞ്ഞിനെ നെഞ്ചിലേറ്റി.

തുടർന്ന് ശിശു പരിചരണ കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം, തൈക്കാട് ശിശു-മഹിളാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം വിശദമായി പരിശോധിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇനി അവൾക്ക് സമിതിയുടെ കരുതലിന്റെ ചൂടുണ്ടാകും

2023 മെയ് മാസം മുതൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത് “സമൃദ്ധ” ഉൾപ്പെടെ 113 കുരുന്നുകൾ ആണ്.
അതിൽ 80 പെൺകുട്ടികളും 33 ആൺകുട്ടികളും ഉണ്ട്.
ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മാത്രം എത്തിയ പത്താമത്തെ കുഞ്ഞാണ് “സമൃദ്ധ”.
“സമൃദ്ധ”യുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. ഈ കുഞ്ഞിന് നിയമപരമായ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ
സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പി. ശശിധരൻ
പി.എ. ടു ജനറൽ സെക്രട്ടറി
ഫോൺ: 9847464613

LEAVE A REPLY

Please enter your comment!
Please enter your name here