വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മങ്കൊമ്പ് പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാറാണു (56) മരിച്ചത്. ഇന്നലെ വൈകീട്ട് വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി കണ്ടത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഭാര്യയും മക്കളും ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ പൊന്നമ്മ സന്തോഷ് കുമാറിനൊപ്പമായിരുന്നു താമസം. 2 വർഷം മുൻപു ചെങ്ങന്നൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെവച്ചു രണ്ടാഴ്ച മുൻപ് അമ്മ മരിച്ചു.
അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു ഭാര്യയും മക്കളെയും കണ്ട ശേഷമാണു തിരികെ പുളിങ്കുന്നിലെ വീട്ടിലേക്ക് എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.




























