സമൂഹ മാധ്യമത്തിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ കേസ് എടുക്കാതെ പോലീസ്. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. രാത്രികാല വനിത സംഗമ പരിപാടിയിൽ പങ്കെടുത്ത മന്ത്രിമാർ ഉൾപ്പടെയുള്ള സ്‌ത്രീകൾക്കെതിരെ ആയിരുന്നു അജിത് കുമാറിൻ്റെ അശ്ലീല പരാമർശം.
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റായ വട്ടിയൂർക്കാവ് അജിത് കുമാറാണ് സർക്കാർ സംഘടിപ്പിച്ച ഫ്രീഡം അറ്റ് മിഡ് നൈറ്റ് പരിപാടിയുടെ പോസ്‌റ്റർ പങ്കുവെച്ച് അശ്ലീല പരാമർശം നടത്തിയത്. എഴുപതിനായിരത്തിലധികം പേർ പിന്തുടരുന്ന ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു കേട്ടാൽ അറയ്ക്കുന്ന സ്ത്രീ വിരുദ്ധ പരാമർശം. വീഡിയോ പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ തിരുവനന്തപുരത്തെ ഒരു കോൺഗ്രസ് നേതാവ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകത്ത പെൺകുട്ടികൾ അടക്കം പങ്കെടുത്ത പരിപാടിക്കെതിരെയാണ് അജിത് കുമാറിൻ്റെ പരാമർശമെന്നതും സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്. എന്നാൽ താൻ ഉപയോഗിച്ച പ്രത്യേക പദത്തിലൂടെ നുണ പറയുന്നവർ എന്നാണ് ഉദ്ദേശിച്ചതെനാണ് അജിത് കുമാറിൻ്റെ ന്യൂയീകരണം.
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അജിത് കുമാർ താമസിക്കുന്നത്. അതുകൊണ്ട് തന്നെ സൈബർ പോലീസിന് പുറമെ വട്ടിയൂർക്കാവ് പോലീസിനും കേസെടുക്കാനുള്ള അധികാരമുണ്ട്.




























