തിരുവനന്തപുരം.അറസ്റ്റിലായ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കം 5 വകുപ്പുകൾ ചുമത്തി കേസ് . മോഹൻദാസിന്റെ ഫോണിൽ നിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിലാണ് ടി ജി മോഹൻദാസ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് കൊച്ചി മട്ടാഞ്ചാരിയിലെ വീട്ടിൽ നിന്നും ടി.ജി. മോഹൻദാസിനെ തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്തി. ജൂലൈ 29നാണ് കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തത്.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവയ്ക്കണമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന.. കൂടുതൽ പരാതികൾ പരിശോധിച്ചശേഷമാണ് സ്ത്രീത്വത്തെ അപമാനിച്ച കുറ്റം ചുമത്തിയത്. മൂന്ന് വർഷത്തെ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഇതോടെ ആകെ ചുമത്തിയ വകുപ്പുകളുടെ എണ്ണം 5 ആയി. ഇന്നലെ കസ്റ്റഡിയിലെടുത്ത മോഹൻദാസിന്റെ മൊബൈൽ പരിശോധനയിൽ നിന്നാണ് അധിക്ഷേപ വീഡിയോ കണ്ടെത്തിയത്. വീഡിയോ സ്വന്തം ഫോണിൽ റെക്കോർഡ് ശേഷം അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ടി ജി മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി രംഗത്ത് എത്തി
പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും. അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

































