ഭരണിക്കാവ് : ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് മിന്നൽ വേഗവരവിസ്മയം തീർക്കുന്ന അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി യുടെ വരയരങ്ങിൽ ലൈവ് സെലിബ്രിറ്റി മോഡലായത് ഇത്തവണ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം. ജോണും കുന്നത്തൂർ എം. എൽ. ഏ ഉല്ലാസ് കോവൂരുമായിരുന്നു.
സെക്കണ്ടുകൾ കൊണ്ടാണ് ഇരുവരുടെയും രേഖാചിത്രം അവരുടെ ജീവിതരേഖ പറഞ്ഞുകൊണ്ട് വരച്ചുതീർത്തത്. ചിത്രം വരയ്ക്കുമ്പോൾ ബി. ജി. എം ആയി ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയായ ഉല്ലാസ് കോവൂർ എം. എൽ. ഏ യുടെ നാടൻ പാട്ട് വായ്ത്താരി കൂടി വരയ്ക്ക് ‘പഞ്ചായി ‘ എത്തി.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വരയ്ക്കാൻ ആവശ്യപ്പെട്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവരെ സ്പീഡ് ഡ്രോയിങ്ങിൽ അവതരിപ്പിച്ചു വരവേഗവിസ്മയം തീർത്തുകൊണ്ടായിരുന്നു കുന്നത്തൂർ എം. എൽ. ഏ ഉല്ലാസ് കോവൂർ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ച എസ്. എസ് എൽ സി പ്ലസ് റ്റു അവാർഡ് ഫെസ്റ്റിന് ജിതേഷ്ജി വരയരങ്ങി ലൂടെയും പ്രചോദനാത്മകമായ സചിത്രപ്രഭാഷണത്തിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരെ സാക്ഷിയാക്കി
സമാരംഭം കുറിച്ചത്.
അഞ്ചരക്കോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജി. 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ അതിദ്രുതം ഉദ്ധരിക്കുന്ന സൂപ്പർ മെമ്മറൈസർ കൂടിയായ ഡോ.ജിതേഷ്ജി യ്ക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്.





























