നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം വൈകുന്നതിനെ കോടതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, നേരത്തെ നൽകിയ ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് സർക്കാർ വിശദീകരിക്കണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശിച്ചു.
വിചാരണക്കോടതിയിലെ രഹസ്യ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ‘മീഡിയ ട്രയൽ’ നടക്കുകയാണെന്ന് ആരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് നടപടി. പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അഞ്ച് കേസുകളിൽ നാലിലും ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ ആരോപണം. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കേസ് ഓഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കും.


































