ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ നേരിടുന്ന വലിയ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി തനിക്കുണ്ടായ അനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞത്.
അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ ക്യാമറ തന്റെ മുഖം പൂർണ്ണമായും ഒഴിവാക്കി ശരീരത്തിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി പറഞ്ഞു. ഇപ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.
സ്ത്രീയായി കാണേണ്ട, ഒരു വ്യക്തിയായിപ്പോലും കാണുന്നില്ല; കടുത്ത നിയമനിർമ്മാണം വരുന്നു
സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങൾ നിർമ്മിക്കുകയും അവയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
“ഒരു സ്ത്രീയായിട്ട് കാണേണ്ട, ഒരു വ്യക്തിയല്ലേ? മനുഷ്യർക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ഇത്തരമൊരു രീതിയിൽ കാണാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇത്തരം ക്യാമറാ അതിക്രമങ്ങൾ വലിയ പ്രയാസമായി മാറുന്നത് നാം സ്ഥിരമായി കാണുന്നതാണ്.” മന്ത്രി പറഞ്ഞു.
ഈ വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതിനാൽ കുറ്റക്കാർക്കെതിരെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങൾ തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ സർക്കാർ വളരെ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


































