കോട്ടയം:ടിപ്പർ ലോറിക്ക് പിന്നിൽ തടി കയറ്റിവന്ന മിനിലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ക്യാബിനിൽ കുടുങ്ങിയ മിനിലോറി ഡ്രൈവർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയന് രക്ഷകനായി കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ സ്വദേശിയായ ഡ്രൈവർ സുനിൽകുമാർ.
തിങ്കളാഴ്ച രാവിലെ 5.45 ഓടെയാണ് സംഭവം.കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് ഞൊടിയിടയ്ക്കുള്ളിൽ ആംബുലൻസായി മാറിയത്.കുറവിലങ്ങാട് കഴിഞ്ഞ് 12 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട സുനിൽകുമാർ ഉടൻ തന്നെ ബസ് നിർത്തുകയുയായിരുന്നു.ബസിൽ നിന്നും ചാടിയിറങ്ങി കണ്ടക്ടർ സജനുമായി എത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് ക്യാബിനിൽ കുടുങ്ങി കിടക്കുന്ന മിനിലോറി ഡ്രൈവറെയാണ്.ഏറെ പ്രയാസപ്പെട്ട് ക്യാബിൻ വളച്ചൊടിച്ച് ഡ്രൈവറെ പുറത്തെടുത്ത് പല വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും വാഹനം നിർത്താൻ തയ്യാറായില്ല.ഓടിക്കൂടിയവരും നിസഹായരായിരുന്നു.ഒടുവിൽ യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ സുപ്പർഫാസ്‌റ്റിൽ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.13 കിലോമീറ്ററോളം അകലെയുള്ള കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് അപകടത്തിൽപ്പെട്ട ആളുമായി ആംബുലൻസ് പോലെ സൂപ്പർ ഫാസ്‌റ്റ് പറന്നെത്തി.ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട ഉദയൻ.
മുമ്പ് ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന സുനിൽ കുമാർ പൊള്ളലേറ്റ ഇടയ്ക്കാട് സ്വദേശിയായ കുട്ടിയെ വെറും 42 മിനിട്ടു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷപ്പെടുത്തിയിരുന്നു.കൊല്ലം
മൺറോതുരുത്ത് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറായും സുനിൽകുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അതിനിടെ ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും മന്ത്രിയുടെ നിർദ്ദേശപ്രകാരം സുനിൽകുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും മന്ത്രി നേരിട്ട് വിളിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
































