കോഴിക്കോട്: പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
അതേസമയം, കസ്റ്റഡിയിൽ ഉള്ള യുവാവ് ബിജുവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു. കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ആദ്യ ദിവസമാണ് പ്രതി പിടിയിലാവുന്നത്. യുവാവിന്റെ കയ്യിൽ മുറിപ്പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവും ബന്ധുക്കളും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ കൊണ്ടുപോയിരുന്നു. ബലമായി കൊണ്ടുപോയതിലെ പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കഴുത്തിന്‍റെ മുൻപിലും പിൻഭാഗത്തും 18 കുത്തുകളുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.





























