29.2 C
Kollam
Friday 4th September, 2026 | 05:09:47 PM
Home News Breaking News നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ കോടതി വിട്ടയച്ചു, ക്രൈംബ്രാഞ്ച് വീണ്ടും...

നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ കോടതി വിട്ടയച്ചു, ക്രൈംബ്രാഞ്ച് വീണ്ടും പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ ചൊല്ലി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍. അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി ഡോ. റാമിനെ കോടതി വിട്ടയച്ചെങ്കിലും, തൊട്ടുപിന്നാലെ കോടതി വളപ്പില്‍ വെച്ച് ക്രൈം ബ്രാഞ്ച് സംഘം ഇയാളെ ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് നടപടിയെന്ന് കണ്ടാണ് കോടതി പ്രതിയെ വിട്ടയച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം കിഷോര്‍ കുമാര്‍ വ്യക്തമാക്കി. വിട്ടയച്ചതിന് പിന്നാലെ കോടതി വളപ്പില്‍ വെച്ച് വീണ്ടും കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നടപടി നിയമവിരുദ്ധമാണെന്നും പ്രതിഭാഗം ആരോപിച്ചു.

നിതിന്‍ രാജ് ജീവനൊടുക്കി മൂന്ന് മാസത്തിന് ശേഷമാണ് കേസിലെ പ്രധാന പ്രതിയായ ഡോ. റാം പിടിയിലാകുന്നത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. താടി വളര്‍ത്തി രൂപമാറ്റം വരുത്തിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ രണ്ട് സഹായികള്‍ക്കൊപ്പവുമായിരുന്നു ഒളിവു ജീവിതം. ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലെ കുടകിലേക്ക് കടന്ന ഇയാളെ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാത്രി പിടികൂടിയത്.

വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, ആരെയും ജാതീയമായി അധിക്ഷേപിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ഡോ. റാം നല്‍കിയ മൊഴി. ഏപ്രില്‍ 10നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.