29.2 C
Kollam
Friday 4th September, 2026 | 06:05:25 PM
Home News Breaking News ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് ആകെ അപമാനം, എംഎൽഎ സ്ഥാനം...

ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് ആകെ അപമാനം, എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി

കൊച്ചി: ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എം എൽ എ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലയിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ മാണി കൂട്ടിച്ചേർക്കു.

Also Read: ഫുക്കറ്റ്-ഡൽ​ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്; പൈലറ്റ് ലഹരി ഉപയോ​ഗിച്ചെന്ന് സ്ഥിരീകരണം

സംഭവത്തിൽ യു ഡി എഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ എം മാണി രാജി വെച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഇക്കാര്യം യു ഡി എഫിനോട് ആവശ്യപ്പെട്ടത്.

കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എം എൽ എ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ ലഭിച്ചത്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിടേതായിരുന്നു വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാല്‍ എം എല്‍ എ സ്ഥാനത്തിന് ഭീഷണിയില്ല. അതേസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിച്ചു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി സി കാപ്പൻ്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here