തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർ രുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കി .ഇവർ 4 ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.
കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവും സിപിഎം കൗൺസിലറുമായ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. കരമന വാർഡ് കൗൺസിലർ സംസ്കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.



































