കോഴിക്കോട്. സ്‌കൂളിൽ നിന്ന് കുട്ടികൾ എന്തൊക്കെയാണ് പഠിക്കേണ്ടത്? അക്ഷരം മാത്രം മതിയോ.. പോര, ജീവിക്കാനും കൂടി പഠിക്കണം എന്ന് പറയുകയാണ് കോഴിക്കോട് മുക്കം സ്വദേശിയായ മൂന്നാം ക്ലാസുകാരി. ചെറുപ്പത്തിലേ കുട്ടികൾ നീന്തൽ പഠിക്കേണ്ട ആവശ്യകത മനസിലാക്കിയ റന ഫാത്തിമ, നീന്തൽ സിലബസിൻ്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരിക്കുകയാണ്. സ്വന്തം ക്ലാസിലെ കുട്ടികളെ നീന്തൽ പഠിപ്പിച്ച് തൻ്റെ ആശയത്തിന് കരുത്തുപകരുകയാണ് റന.
മൂന്നാം വയസിൽ തോട്ടുമുക്കം പുഴ നീന്തിക്കടന്ന് ഞെട്ടിച്ച റന ഫാത്തിമ. മുക്കം നഗരസഭയുടെ നീന്തി വാ മക്കളേ ജനകീയ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ കുട്ടികൾ മുങ്ങിമരിക്കുന്ന വാർത്ത പതിവായി കാണാൻ തുടങ്ങിയതോടെയാണ് സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കുക എന്ന ആവശ്യവുമായി റന രംഗത്തിറങ്ങിയത്. കഴിഞ്ഞ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നിവേദനം നൽകി സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി. പക്ഷേ, ഉന്നയിച്ച ആവശ്യത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. എന്നാൽ, പുതിയ അധ്യയന വർഷം തുറന്നതോടെ തന്റെ ആവശ്യവുമായി പുതിയ സർക്കാരിനെ സമീപിച്ചിരിക്കുകയാണ് റന.
തന്റെ സ്കൂളിൽ നീന്തൽ അറിയാത്ത സഹപാഠികൾക്ക് സ്വന്തം നിലയിൽ പരിശീലനം നൽകാനുള്ള ഒരുക്കങ്ങളും റന നടത്തുന്നുണ്ട്. പുസ്തകത്തിനൊപ്പം അതിജീവനപാഠങ്ങൾ കൂടി പഠിപ്പിക്കണം സ്കൂളുകൾ എന്ന ആവശ്യത്തിന് പിന്നാലെത്തന്നെയാണ് അപ്പോഴും. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടപ്പാക്കുന്ന പദ്ധതിയായത് മാറണമെന്നാണീ മൂന്നാം ക്ലാസുകാരിയുടെ സ്വപ്നം.


































