ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണിതെന്ന് എം എ ബേബി പറഞ്ഞു. വീണ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും എം എ ബേബി പ്രതികരിച്ചു.
Also Read: ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു
സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറക്കുന്നു. ഒരു സേവനവും നൽകാതെ വൻ തുക ചിലർ കൈപ്പറ്റി എന്ന് രേഖകളിൽ പറയുന്നു. ഇവർ ഇന്ന് സർക്കാരിൽ ഉണ്ട്. പിണറായി വിജയൻ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂര മർദ്ദനത്തിന് ഇരയായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. വീണ നിയമപരമായി നേരിടുന്നുണ്ടെന്നും പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.




































