ദുബൈ :കടുത്ത വേനല്‍ക്കാല യാത്രാത്തിരക്ക് നേരിടുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കി ദുബൈ കസ്റ്റംസ്.
ജൂലൈ ആദ്യ പകുതിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാനുവല്‍ ഇൻസ്പെക്ഷൻ ഏരിയകളിലെ ബാഗേജ് സ്ക്രീനിംഗ് സമയം വെറും ഏഴ് സെക്കൻഡായി കുറച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷയിലും കൃത്യതയിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് അത്യാധുനിക സ്മാർട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന വേഗത്തിലാക്കുന്നത്.
യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിംഗ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബൈ കസ്റ്റംസ് എയർപോർട്ടിലെ വിവിധ ടെർമിനലുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം വിമാനത്താവളം വഴി വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി ദുബൈ എയർപോർട്ട് ടെർമിനല്‍ 1, 2, 3 എന്നിവടങ്ങളില്‍ പ്രത്യേക മൃഗ പരിശോധനാ മുറികളും ദുബൈ കസ്റ്റംസ് വികസിപ്പിച്ചു വരികയാണ്. മൃഗങ്ങളുടെ വെറ്ററിനറി പരിശോധനകള്‍ വേഗത്തിലാക്കാനും യാത്രക്കാർക്ക് മികച്ച സേവനം നല്‍കാനും ഇത് സഹായിക്കും
വേനല്‍ക്കാല തിരക്കിന് മുന്നോടിയായി യു എ ഇ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാൻ യാത്രക്കാരോട് കസ്റ്റംസ് അധികൃതർ നിർദേശിച്ചു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന 3000 ദിർഹം വരെയുള്ള സമ്മാനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കില്ല. എന്നാല്‍ ഇവ വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്നവ ആകരുത്. യാത്രാ സുരക്ഷയും യാത്രക്കാരുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കാൻ സ്മാർട്ട് സാങ്കേതികവിദ്യകളിലും ഫ്രണ്ട്‌ലൈൻ ടീമുകളിലും ദുബൈ കസ്റ്റംസ് വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് വ്യക്തമാക്കി.




























