ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ വാക്കേറ്റം, സിപിഎം പ്രവര്‍ത്തകന്‍. നീര്‍ക്കുന്നം സ്‌ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയ ശേഷമാണ് പാര്‍ട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്ക് വെളിയില്‍ പോയെന്ന് പറഞ്ഞ സുധാകരന്‍ തന്റെ വിജയം 21000 വോട്ടിന്റെ ഭൂരീപക്ഷത്തിനാണെന്നും മറുപടി നല്‍കി.
‘താങ്കളുടെ നിലവാരം എല്ലാവര്‍ക്കും അറിയാം. താങ്കളെ പാര്‍ട്ടി എല്ലാം ആക്കിയിട്ട് ഇപ്പോ പാര്‍ട്ടിക്കെതിരെ പറഞ്ഞുനടക്കുകയല്ലേ. പാര്‍ട്ടിയില്‍ നിന്ന് നേടാനാവുന്നതെല്ലാം നേടി. ഇപ്പോ ഈ പാര്‍ട്ടിക്ക് എതിരല്ലേ പറഞ്ഞുനടക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് സാറേയെന്നല്ലേ എല്ലാവരെയും കൊണ്ട് താങ്കള്‍ വിളിപ്പിച്ചിരുന്നത്’- സിപിഎം പ്രവര്‍ത്തകന്‍ ചോദിച്ചു.
‘ഞാന്‍ പാര്‍ട്ടിക്ക് വെളിയില്‍ പോയി. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് എന്ത് നേടാന്‍. ഇതൊക്കെ നിങ്ങള്‍ സ്ഥിരം പറയുന്നതല്ലേ. ഒരോ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവരെ ജനം അംഗീകരിക്കും. അതാണ് ഞങ്ങളെ അംഗീകരിച്ചത്. 21000 വോട്ടിനാണ് ജയിച്ചത്. താങ്കളുടെ നിലവാരം എല്ലാവര്‍ക്കും അറിയാം’- ജി സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ നീര്‍ക്കുന്നം സ്‌കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുമായി സിപിഎം പ്രവര്‍ത്തകര്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായത്. സ്‌കൂള്‍ പൊളിക്കാന്‍ കരാര്‍ എടുത്തവര്‍ മണ്ണുകൂടി കൊണ്ടുപോയതോടെ അവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു എന്നായിരുന്നു ആരോപണം. സ്‌കൂളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. പിടിഎ അറിവോടെയാണ് മണ്ണ് കൊണ്ടു പോയത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
അതിനിടെ ജി.സുധാകരനെതിരെ നാളെ ആലപ്പുഴ പറവൂരിൽ CPM പ്രതിഷേധം. സുധാകരൻ്റെ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നിന് പ്രതിഷേധം
ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും ജി.സുധാകരൻ കയ്യേറ്റം ചെയ്തെന്ന് CPM നേതൃത്വം ആരോപിച്ചു.


































