തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടിയെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ പുന: സത്യപ്രതിഞ്ജ ചെയ്തു. കോൺഫ്രറൻസ് ഹാളിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു.
ചെമ്പഴന്തി ഉദയൻ, വിഷ്ണു മോഹൻ, സൂര്യ ബി എസ്, ശ്രീദേവി എസ് കെ, പാപ്പനംകോട് സജി,
ആർ സി ബീന,
ജി എസ് ആശാനാഥ് (ഡെപ്യൂട്ടി മേയർ ) വയൽക്കര രതീഷ്, വിനോദ് ആർ, പാച്ചല്ലൂർ ഗോപകുമാർ, ശ്രുതി എസ്. എസ്, വി.ഗിരി,
സരിത പി, ഹരികുമാർ എസ്, ദീപാ എസ് നായർ,
സുകന്യ .ഓ, ജയാ രാജീവ്, സുനിൽ എസ് എസ്, അഡ്വ.മിനി പി എസ് എന്നിവരാണ് ഈശ്വരനാമത്തിൽ വീണ്ടും സത്യപ്രതിഞ്ജ ചെയ്തത്. 4 .30 ന് ആരംഭിച്ച ചടങ്ങ് 4 .49 ന് അവസാനിച്ചു.
കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന വാഴോട്ട്കോണം കൗൺസിലർ ആർ സുഗതൻ ഒഴികെയുള്ള 19 കൗൺസിലർമാരാണ് വീണ്ടും സത്യപ്രതിഞ്ജ ചെയ്തത്.ആർ സുഗതന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മേയർ നേരത്തെ പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ്
20 കൗൺസിലർമാരും നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്തിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്.
എല്ലാവർക്കും നോട്ടീസ് നൽകി വേണം ചടങ്ങ് നടത്താൻ,
എന്നാൽ കോടതി വിധി വന്ന ദിവസം തന്നെ തിരക്ക് പിടിച്ച് വീണ്ടും സത്യപ്രതിഞ്ജ നടത്തിയത് ചട്ടങ്ങളുടെ ലംഘനമാണന്ന് മുൻ മേയറും മുൻ മന്ത്രിയും മായിരുന്ന വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ അംഗങ്ങൾക്കും നോട്ടീസ് നൽകി കൗൺസിൽ ഹാളിൽ വേണം സത്യപ്രതിഞ്ജ നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും തദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും സിപിഎം സഭാ കക്ഷി നേതാവ് എസ് പി ദീപക് പരാതി നൽകി.




































