Home News Breaking News ‘പുതിയ സംഗമം ഒന്നും തന്നെയില്ല, അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

‘പുതിയ സംഗമം ഒന്നും തന്നെയില്ല, അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വേദനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തങ്ങളാരും കട്ടിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ സംഗമം ഒന്നും തന്നെയില്ല. അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഈ വിവാദത്തെ പറ്റി ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഞങ്ങള്‍ തന്നെയാണ്. കാരണം ഞങ്ങളാരും കട്ടിട്ടില്ല. പക്ഷെ ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ക്കൊക്കെ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഇതൊന്നും ശബരിമലയില്‍ ആവര്‍ത്തിക്കരുത്. ഓഡിറ്റ് വിഭാഗത്തിന്റെ അടുത്തും വിജിലന്‍സ് വിഭാഗത്തിന്റെ അടുത്തും പലകാര്യങ്ങളും ചോദിച്ച് മനസിലാക്കി.’ കെ ജയകുമാര്‍ പറഞ്ഞു.

സന്നിധാനത്തെ 690 മുറികളില്‍ മുന്‍പ് 190 എണ്ണം മാത്രമാണ് ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നതെങ്കില്‍, ഇനി മുതല്‍ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികള്‍ തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. എല്ലാ മുറികള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുന്‍കൂറായി നല്‍കി 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഹൗസ് കീപ്പിങ് സംവിധാനമില്ലാത്തതിനാല്‍ ഈ സീസണ്‍ മുതല്‍ അത് ഔട്ട്‌സോഴ്‌സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈപ്പവര്‍ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികള്‍ കൂടി പുതുതായി നിര്‍മ്മിക്കും. നവംബര്‍ 1 മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എ ഐ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പടിപൂജയ്ക്ക് 2048 വരെ ബുക്കിങ് പൂര്‍ത്തിയായ സാഹചര്യത്തില്‍, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകള്‍ വീതം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കാലയളവില്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും നടപടിയുണ്ടാകും. തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് സഹായം നല്‍കും; വെര്‍ച്വല്‍ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസണ്‍ മുതല്‍ ഇന്‍ഷുറന്‍സിനായി എല്‍ഐസിയുമായി ചര്‍ച്ചകള്‍ നടത്തും. കര്‍ക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേര്‍പ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയില്‍ കേരള സദ്യ നല്‍കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ കണ്‍സള്‍ട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ ടെക്‌നിക്കല്‍ ക്വാളിറ്റി എന്‍ജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീര്‍ത്ഥക്കുളം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് (യുഎല്‍സിസി) 6 കോടി രൂപ നല്‍കാനുണ്ടെന്ന അവരുടെ വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ദേവസ്വം ബോര്‍ഡ് ഓഡിറ്റര്‍ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബോര്‍ഡ് പണം നല്‍കാനുണ്ടെന്നത് ശരിയാണെങ്കിലും അത് ബോര്‍ഡിന്റെ തുകയില്‍ നിന്ന് നേരിട്ടെടുത്ത് വീട്ടാന്‍ സാധിക്കില്ലെന്നും ആലോചിച്ച് ബാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു മറ്റ് വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here