തൊടുപുഴ.കുമാരമംഗലം പീഡനക്കേസിലെ പ്രതി തൊടുപുഴ എടനാട്സ്വദേശി വിനീഷ് വിജയന് 12 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോലീസ് രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ വിചാരണ പൂര്‍ത്തിയായ രണ്ടാമത്തെ കേസിലാണ് വിധി.
2021ലാണ് തൊടുപുഴയിലെ കടയിൽ ദിവസവേതനക്കാരിയായിരുന്ന 17 കാരിയെ സ്ഥാപനത്തിലെ മാനേജരായ വിനീഷ് ലൈംഗികമായ് ആക്രമിച്ചത്. തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിച്ചു. മെഡിക്കൽ ശാസ്ത്രീയ തെളിവുകൾ അടക്കം പരിശോധിച്ചാണ് ജഡ്ജി ആഷ്കെ ബാൽ 12 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. നഷ്ടപരിഹാരമായി അതിജീവതയ്ക്ക് 4 ലക്ഷം രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.
2017 മുതൽ 22 വരെയുള്ള കാലഘട്ടത്തിൽ പലയിടങ്ങളിൽ എത്തിച്ച് നിരവധി പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടുകാരുടെ അറിവോടെയായിരുന്നു പീഡനം. കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. രജിസ്റ്റർ ചെയ്ത 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ടു കേസുകളിലാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഏഴ് കേസുകളിൽ അമ്മയും ഇടനിലക്കാരനും കൂട്ടുപ്രതികളാണ്. കുട്ടിയെ ശൈശവ വിവാഹത്തിന് ഇരയാക്കിയ കേസിലും മാതാവ് അടക്കമുള്ളവർക്കെതിരെ കേസുണ്ട്.



































