26.4 C
Kollam
Saturday 27th June, 2026 | 03:11:12 AM
Home News Breaking News കെ സി പക്ഷത്തെ എംഎല്‍എമാരെ ജനം തെരുവില്‍ തടയുന്ന നില,മുഖ്യമന്ത്രി വിവാദം അടുത്ത ഘട്ടത്തിലേക്ക്,ഉദ്ദേശിച്ച തീരുമാനം...

കെ സി പക്ഷത്തെ എംഎല്‍എമാരെ ജനം തെരുവില്‍ തടയുന്ന നില,മുഖ്യമന്ത്രി വിവാദം അടുത്ത ഘട്ടത്തിലേക്ക്,ഉദ്ദേശിച്ച തീരുമാനം വരുംവരെ ചര്‍ച്ചയുമായി ഹൈക്കമാന്‍ഡ്

Advertisement

കൊച്ചി: മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍  അതൃപ്തി പുകയുന്നു. കെസി വേണുഗോപാല്‍ പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം. വിഡി സതീശന്റെ അനുയായികള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിയുക്ത എംഎല്‍എമാരെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍, ‘കെസി ക്യാമ്പിന്റെ’ ഭാഗമെന്ന് കരുതപ്പെടുന്ന എംഎല്‍എമാര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പരസ്യമായ പ്രതിഷേധങ്ങളും ഭീഷണി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

നാദാപുരം മണ്ഡലത്തിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത എംഎല്‍എ കെഎം അഭിജിത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. യുഡിഎഫിന്റെ വന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സതീശനെ മാറ്റിനിര്‍ത്തി എന്തിനാണ് വേണുഗോപാലിനെ പിന്തുണയ്ക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ സംഘടിത പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും, വേണുഗോപാലിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എമാരുടെ വീഡിയോകള്‍ എഐ നിര്‍മ്മിതമാണെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നുമാണ് അഭിജിത്തിന്റെ വിശദീകരണം.

കുന്നത്തുനാട് നിയുക്ത എംഎല്‍എ വിപി സജീന്ദ്രനെ ഒരു പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞു. സതീശനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തില്‍ ശക്തമായ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഏറ്റവും ശക്തമായ പ്രതിഷേധം ഉണ്ടായത് റാന്നിയിലാണ്. കെസി വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച നിയുക്ത എംഎല്‍എ പഴകുളം മധുവിന്റെ സ്വീകരണപരിപാടിയില്‍ ആളുകളുടെ പങ്കാളിത്തക്കുറവും പ്രതിഷേധവും കണക്കിലെടുത്ത് വെട്ടിച്ചുരുക്കി. പത്തനംതിട്ട പ്രസ്‌ക്ലബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും ഒഴിവാക്കി.

കെസി വേണുഗോപാല്‍ പക്ഷക്കാരനായ എ.പി അനില്‍കുമാറിനെതിരെ വണ്ടൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പച്ചപ്പട’, ‘ജനശബ്ദം’ എന്നീ പേരുകളിലുള്ള ഈ പോസ്റ്ററുകളില്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു്. മാത്യു കുഴല്‍നാടനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളിലൂടെ മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും പോസ്റ്ററിലുണ്ട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍, ഏകദേശം 47 എംഎല്‍എമാരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് സൂചന.

അതേസമയം മുന്‍ കെപിസിസി പ്രസിഡന്‍റുമാരുമായും വര്‍ക്കിങ് പ്രസിഡന്‍റുമാരുമായും ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരം. എകെ ആന്‍റണിയും ഇത്തരമൊരു നിര്‍ദേശം ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചു എന്നാണ് വിവരം. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്തു കഴിഞ്ഞുവെന്നും എന്നാല്‍ കൂടുതല്‍ പേരുടെ തീരുമാനമാണ് അതെന്ന് വരുത്താനാണ് നിലവിലെ തുടര്‍ ചര്‍ച്ചകളെന്ന് ആക്ഷേപമുണ്ട്.

Advertisement