സംസ്ഥാനത്ത് രാത്രിയിൽ അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ്ങിന് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 250 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ആകുകയുള്ളു.
കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗത്തിൽ 6195 മെഗാവാട്ടിന്റെ വർധനയുണ്ടായി. നിലവിലെ അവസ്ഥയിൽ KSEB യ്ക്ക് ഇത് താങ്ങാൻ ആകില്ല. പകൽസമയം ആവശ്യത്തിലേറെ വൈദ്യുതിയുണ്ട്. എന്നാൽ പീക് അവറിൽ പ്രശ്നമാണ്. നിയന്ത്രണമേർപ്പെടുന്നതിന്റെ ഭാഗമായാണ് 15 മുതൽ 25 മിനിറ്റ് വരെ നീളുന്ന ലോഡ് ഷെഡിങ്. ലോഡ് ഷെഡ്‌ഡിങ് എന്ന വാക്കിന് പകരം ഫീഡറുകൾ ഓഫ് ചെയ്യുന്ന പ്രവർത്തിയെ ലോഡ് റെസ്ട്രിക്ഷൻ എന്നാണ് കെഎസ്ഇബി വിളിക്കുന്നത്. എന്നാൽ ലോഡ് ഷെഡിങ് എന്ന വാക്കു ഉപയോഗിക്കാതെ ഉരുണ്ടുകളിക്കുകയാണ് വൈദ്യുതി മന്ത്രി. പ്രശ്നപരിഹാരത്തിന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം നടത്തി എന്നാൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടില്ല. കൂടിയ വിലയ്ക്ക് മാത്രമേ പീക് അവറിൽ വൈദ്യുതി കിട്ടൂ. കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്
അതേസമയം നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ഇടപെടലുകൾ ആണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിയ 465 മെഗാ വാട്ട് ലഭ്യമാകുന്ന കരാർ ഈ സർക്കാർ റദ്ദാക്കിയിരുന്നു.25 വർഷത്തേക്കുള്ള കരാർ വഴി കഴിഞ്ഞ 12 വർഷം ആയി വൈദ്യുതി വാങ്ങുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെ കരാറിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ഈ കരാർ റദ്ദാക്കിയത്. ഇതും തിരിച്ചടി ആയിട്ടുണ്ട്

































