പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കൾ. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ് സംഭവം. കവി ‘കുംഭമേളയിലെ വൈറല്‍ താരത്തിന്റെ പ്രണയം’ അടക്കം സമകാലിക വിഷയങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയുടെ നേതൃത്വത്തിലുള്ള സംഘം പ്രസംഗം തടസ്സപ്പെടുത്തിയത്. സംഭവത്തില്‍ സംഘാടകര്‍ ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കി.
പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ ഒടുവിൽ വേദിയിൽ നിന്നും പുറത്താക്കുകയായിരുന്നു. വടക്കേ ഇന്ത്യയിൽ നിന്നും യുവതി കേരളത്തിൽ എത്തി വിവാഹം കഴിച്ച കാര്യം സംസാരിച്ചതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്. ഒടുവിൽ അധ്യക്ഷൻ ഇടപെട്ട് തന്റെ ചുമതല യോഗം കേള്‍ക്കാന്‍ വന്നവര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് അറിയിച്ച ശേഷം ബഹളം വച്ചവരെ പുറത്താക്കുകയായിരുന്നു. അതിനുശേഷം കുരീപ്പുഴ പ്രസംഗം തുടർന്നു
തനിക്ക് പറയാനുള്ള കാര്യം താൻ എവിടെയും പറയുമെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. താൻ ഏതെങ്കിലും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിൽ അംഗമല്ല. കവിതയെഴുത്താണ്തന്റെ ജോലി. തന്റെ കവിതക്ക് രാഷ്ട്രീയമുണ്ട്. അത് മനുഷ്യത്വത്തിന്റെതാണ്. അത് വേദനയുടെതാണെന്നും കുരീപ്പുഴ പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്‌നേഹിക്കണം. പ്രകൃതിയെ സ്‌നേഹിക്കണം. സ്‌നേഹമായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും കുരീപ്പുഴ പറഞ്ഞു.




































