കോട്ടയം.എൻഎസ്എസ് നേതൃത്വത്തിനെതിരായ ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകി ജി.സുകുമാരൻ നായർ. ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതികരണം. മന്നം സമാധിയിൽ പ്രവേശന വിലക്കില്ലെന്നും
നായയുമായുള്ള പരിശോധന അംഗീകരിക്കില്ലെന്നുമായിരുന്നു മറുപടി.
നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിങ്ങൾക്ക് നിലപാടെടുക്കാനാകില്ല. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞത് ഇങ്ങനെ. പെരുന്ന ശുദ്ധീകരിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു വെച്ചു. നേരത്തേ ഇരുവർക്കും NSS ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു വിമർശനം. മണിക്കൂറുകൾ വ്യത്യാസത്തിൽ മറുപടിയുമായി സുകുമാരൻ നായർ രംഗത്തെത്തി
ഇരുവരുടെയും വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെന്നാണ് സുകുമാരൻ നായരുടെ പക്ഷം. മറുപടി അർഹിക്കുന്നില്ല. മന്നം സമാധിയിലേക്ക് ആർക്കും വരാം. പ്രോട്ടോക്കോൾ പാലിക്കണം എന്നു മാത്രം. നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്നത് കൊണ്ടാണ് ഉപരാഷ്ട്രപതിയോട് എതിർപ്പ് പറഞ്ഞത്. ബജറ്റ് യോഗത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സുരേഷ് ഗോപിയെ എതിർത്തത്. അല്ലാതെ പ്രത്യേക താൽപര്യങ്ങളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ഉപരാഷ്ട്രപതിക്ക് പ്രവേശനം നിഷേധിച്ചെന്ന പേരിൽ സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വാക്പോരും സജീവമായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്നായിരുന്നു നേതാക്കളുടെ നേരത്തെയുള്ള നയം. നിലവിൽ ഉപരാഷ്ട്രപതി തന്നെ വിമർശിച്ചെത്തിയതോടെ നില മാറുന്നെന്ന് വ്യക്തം. വിഷയത്തിൽ സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല
മുഖ്യമന്ത്രി VD സതീശനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയോടും കേന്ദ്ര സഹമന്ത്രിയോടും കൂടി കൊമ്പുകോർക്കുന്നത് അനുചിതമാകുമെന്ന വിലയിരുത്തൽ ഉണ്ട് സുകുമാരൻ നായർക്ക്. ശ്രദ്ധയോടെയാണ് നീക്കങ്ങൾ


































