കോഴിക്കോട്. പന്തീരാങ്കാവ് ഫാഷൻ ജ്വല്ലറിയിൽ നിന്നും സ്വർണവളകൾ കവർന്ന് ഓടി . ഒടുവില്‍ രണ്ടുപേര്‍ക്ക് പിടിവീണു
കൊണ്ടോട്ടി പൊലീസും പന്തിരങ്കാവ് പൊലീസും സംയുക്തമായാണ് ഇരുവരെയും പിടികൂടിയത്. പെരുമണ്ണ പാറമ്മൽ സ്വദേശി സിനാനാണ് പ്രധാന പ്രതി. രണ്ടാമത്തെ ആൾക്ക് പ്രായപൂർത്തി ആയിട്ടില്ല.
ഇന്നലെ ഉച്ചയോടെ പന്തീരാങ്കാവ് ഫാഷൻ ജ്വല്ലറിയിൽ സ്വർണവളകൾ വാങ്ങാൻ എന്ന വ്യാജേനയാണ് മാസ്ക് ധരിച്ച യുവാവ് എത്തിയത്. തുടർന്ന് വിവിധ മോഡലുകളിൽ വളകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ തെരഞ്ഞെടുത്ത വളയുടെ തൂക്കം നോക്കാൻ ജ്വല്ലറി ജീവനക്കാരൻ തിരിഞ്ഞ സമയത്ത് കയ്യിൽ കിട്ടിയ നാലു വളകളുമായി സിനാൻ
അതിവേഗത്തിൽ പുറത്തേക്ക് ഇറങ്ങി ഓടി.
ശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൻ്റെ പിറകിൽ കയറി രക്ഷപ്പെട്ടു. ഒളവണ്ണ ബോട്ടാണിക്കൽ ഗാർഡൻ ഭാഗത്തേക്കാണ് വാഹനം പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്.





































