തൃശ്ശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന കുറ്റവാളികൾ അറസ്റ്റിൽ. മഹാരാഷ്ട്ര – രാജസ്ഥാൻ സ്വദേശികളായ സൂരജ് പവാർ , ആകാശ് ഷിൻഡ , മജീദ് എന്നിവരാണ് പിടിയിലായത്. ലോറികളിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.
പൊലീസ് നടത്തിയ വിദഗ്ദമായ അന്വേഷണം , കൃത്യമായ ആസൂത്രണം . ഒരു മാസത്തോളം നടന്ന തെരച്ചിൽ ഇതിനെല്ലാം ഒടുവിലാണ് മണ്ണൂത്തി കവർച്ച കേസിലെ പ്രതികൾ വലയിലാകുന്നത്. ഒല്ലൂക്കര സ്വദേശി സോമശേഖരനെ കെട്ടിയിട്ട് ജൂൺ ഏഴിനാണ് 46 പവൻ സ്വർണ്ണവും 50,000 രൂപയും പ്രതികൾ കവർന്നത്. തുടർന്ന് തൃശൂർ സ്റ്റിറ്റി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വഷണത്തിലാണ് കവർച്ചക്ക് പിന്നിൽ അന്തർ സംസ്ഥാന കവർച്ച സംഘമാണെന്ന് വ്യക്തമായത്.
മഹാരാഷ്ട്ര പൂനെ സ്വദേശി ആകാശ് ഷിൻഡ , രാജസ്ഥാൻ സ്വദേശി മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെ രാജസ്ഥാൻ സ്വദേശിയായ മുഖ്യപ്രതി സൂരജ് പവാറിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ മ പ്രതികളായ മറ്റ് രണ്ട് പേർക്കായും അന്വേഷണം തുടരുകയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ഇറക്കാനെത്തുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ വിവിധ സ്ഥലങ്ങളിലെത്തി കവർച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി. ജൂൺ 7 ന് എറണാകുളത്ത് ലോഡി ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടയിൽ ദേശീയപതാ 544നോട് ചേർന്ന സ്ഥലമെന്ന നിലയിലാണ് പ്രതികൾ ഒല്ലൂക്കര തെരഞ്ഞെടുത്തത്. പാലിയേക്കര – പന്ന്യങ്കര ടോൾ പ്ലാസകളിലേതടക്കം 22 സി.സി ടിവിക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
അറസ്റ്റിലായ മജീദിനെയും ആകാശ് ഷിൻഡയെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സൂരജ് പവാറിനെ നാളെ തൃശൂരിലെത്തിക്കും. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് , എസിപിമാരായ കെ.പി തോംസൺ , ശശിധരൻ , സി.ഐ ബിജു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്.

































